ഡെൽഹി: രാജ്യത്ത് വൈദ്യുതി പ്രതിസന്ധി കൂടുതൽ സങ്കീർണമാകുന്നു. രാജ്യത്തെ 135 താപനിലയത്തിൽ 80 ശതമാനവും രൂഷമായ കൽക്കരിക്ഷാമം നേരിടുന്നു. കൂടുതൽ സംസ്‌ഥാനങ്ങളിൽ ലോഡ്‌ഷെഡിങ് അനിവാര്യമായി. ആഭ്യന്തരമന്ത്രി അമിത് ഷാ ഊർജ- കൽക്കരി മന്ത്രിമാരുടെ അടിയന്തിര യോഗം വിളിച്ചു.
പഞ്ചാബ്, മഹാരാഷ്‌ട്ര, അസം, ഗുജറാത്ത്, ആന്ധ്ര, തെലങ്കാന, തമിഴ്‌നാട്, ഡെൽഹി, ഒഡിഷ, രാജസ്‌ഥാൻ എന്നിവിടങ്ങളിൽ വൈദ്യുതി ക്ഷാമം രൂക്ഷമാണ്. പഞ്ചാബിൽ നാലു മണിക്കൂർ ലോഡ്‌ഷെഡിങ് തുടരുകയാണ്. ജാർഖണ്ഡിൽ 24 ശതമാനം വരെ വൈദ്യുതി ക്ഷാമം ഉണ്ട്. രാജസ്‌ഥാനിൽ 17ഉം ബിഹാറിൽ ആറു ശതമാനവുമാണ് ക്ഷാമം. കൽക്കരി കിട്ടാതെ മഹാരാഷ്‌ട്രയിൽ 13 താപനിലയം അടച്ചു.
വൈദ്യുതി ഉപയോഗം കുറയ്‌ക്കാൻ ജനങ്ങളോട് അഭ്യർഥിച്ച് സംസ്‌ഥാന സർക്കാരുകൾ രംഗത്തെത്തി. ഡൽഹി, മഹാരാഷ്‌ട്ര, തമിഴ്‌നാട് സംസ്‌ഥാനങ്ങൾ ജനങ്ങളോടുള്ള അഭ്യർഥന പുറപ്പെടുവിച്ചു. പഞ്ചാബ്, ഡെൽഹി, ആന്ധ്ര, മഹാരാഷ്‌ട്ര മുഖ്യമന്ത്രിമാർ പ്രധാനമന്ത്രിക്ക് കത്തെഴുതി. ബിജെപി ഭരിക്കുന്ന സംസ്‌ഥാനങ്ങളും കൽക്കരി ആവശ്യവുമായി രംഗത്തെത്തി.
അതേസമയം, കേരളത്തിൽ ലോഡ് ഷെഡിങ്ങും പവർകട്ടും തൽകാലം വേണ്ടെന്ന് സർക്കാർ തീരുമാനം. വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തണമോ എന്ന് ഈ മാസം 19ന് ശേഷം തീരുമാനിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻകുട്ടി പറഞ്ഞു. പ്രതിദിനം രണ്ട് കോടിയോളം അധികം ചെലവിട്ട് പവർ എക്‌സ്ചേഞ്ചിൽ നിന്ന് വൈദ്യുതി വാങ്ങി ക്ഷാമം പരിഹരിക്കും.
Malabar News: കനത്ത മഴ; മലപ്പുറത്ത് വീട് തകർന്ന് രണ്ട് കുഞ്ഞുങ്ങൾ മരിച്ചു