തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ മെഡിക്കൽ കോളേജുകളിൽ ഡോക്‌ടർമാർ നടത്തിവന്ന സമരം പിൻവലിച്ചു. ആരോഗ്യമന്ത്രി കെകെ ശൈലജ സംയുക്‌ത സമരസമിതിയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗിയെ പുഴുവരിച്ച സംഭവത്തിൽ ആരോഗ്യ പ്രവർത്തകർക്ക് എതിരായ നടപടി പിൻവലിക്കണം എന്നാവശ്യപ്പെട്ടായിരുന്നു ഡോക്‌ടർമാർ സമരം നടത്തിയത്.
ആരോഗ്യ പ്രവർത്തകർക്ക് എതിരെ കൈക്കൊണ്ട നടപടി പുനഃപരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. ഡിഎംഇയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉത്തരവ് പുറത്തിറങ്ങുമെന്നും മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു. നടപടിക്ക് വിധേയരാവയർ ത്യാഗപൂർണായ സേവനം ചെയ്‌തവരാണെന്നും ചെറിയ ശതമാനം വീഴ്‌ചകൾ ഉണ്ടാകുന്നത് യാഥാർത്ഥ്യമാണെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം മെഡിക്കൽ കോളജിൽ കോവിഡ് ചികിൽസയിൽ കഴിഞ്ഞയാളെ പുഴുവരിച്ച സംഭവത്തിൽ കോവിഡ് നോഡൽ ഓഫീസർ ഉൾപ്പെടെ 3 പേരെ സസ്‌പെന്‍ഡ് ചെയ്‌ത സർക്കാർ നടപടി പിൻവലിക്കണം എന്നാവശ്യപ്പെട്ടായിരുന്നു ഡോക്‌ടർമാരുടെ സമരം.
National News: സിബിഐ കേന്ദ്രത്തിന്റെ തിരഞ്ഞെടുപ്പ് ആയുധം; ആരോപണവുമായി കോണ്‍ഗ്രസ്
വട്ടിയൂർക്കാവ് സ്വദേശി ആർ അനിൽകുമാറിനാണു മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് ചികിത്സയിലിരിക്കെ ഈ ദുരനുഭവമുണ്ടായത്. ഡിസ്‌ചാർജ് ചെയ്‌തു വീട്ടിലെത്തിച്ചപ്പോഴാണ് ദേഹത്തു പുഴുവരിക്കുന്നതു ബന്ധുക്കൾ കണ്ടത്. സംഭവത്തിൽ മെഡിക്കൽ കോളജിലെ കോവിഡ് നോഡൽ ഓഫീസർ ഡോ. അരുണ, ഹെഡ് നഴ്‍സുമാരായ ലീന കുഞ്ചൻ, കെവി രജനി എന്നിവരെയാണ് ആരോഗ്യ വകുപ്പ് അഡീഷനൽ സെക്രട്ടറി സസ്‌പെന്‍ഡ് ചെയ്‌തിരുന്നത്.