ബത്തേരി: സ്‌ത്രീധന പീഡനത്തിൽ പരാതി നൽകിയിട്ടും നടപടി എടുത്തില്ലെന്ന ആരോപണവുമായി യുവതി. മൂലങ്കാവിലെ ഓട്ടപ്പള്ളം അരയൻപറമ്പിൽ എഎം അശ്വതിയാണ് ഭർത്താവിനും വീട്ടുകാരിക്കുമെതിരെ പരാതിയുമായി രംഗത്തെത്തിയത്. സ്‌ത്രീധനത്തിന്റെ പേരിൽ ഭർത്താവും, ഭർത്താവിന്റെ അമ്മയും സഹോദരിയും ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിന്റെ പേരിൽ പോലീസിൽ പരാതി നൽകിയിട്ടും ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നാണ് യുവതി പറയുന്നത്.
2020 ഓഗസ്‌റ്റ് 17ന് ആയിരുന്നു കൊല്ലം കൊട്ടാരക്കര വാളകത്തെ സുരേഷുമായി അശ്വതിയുടെ വിവാഹം നടന്നത്. കല്യാണം കഴിഞ്ഞ് മൂന്ന് മാസത്തിനുളിൽ വീട്ടിൽ നിന്ന് നൽകിയ 42 പവൻ സ്വർണം വിവിധ ആവശ്യങ്ങൾ പറഞ്ഞ് സുരേഷ് കൈക്കലാക്കിയതായി അശ്വതി പരാതിയിൽ പറയുന്നു. ഈ സ്വർണം വിറ്റും പണയം വെച്ചും കിട്ടിയ പണം കൊണ്ട് സുരേഷും അമ്മ രാധാമണിയും ചേർന്ന് മണ്ണുമാന്തി യന്ത്രവും കാറുമെല്ലാം വാങ്ങി. താലിമാല എങ്കിലും തിരിച്ചെടുത്ത് തരണമെന്ന് പറഞ്ഞതോടെയാണ് ഭർത്താവും വീട്ടുകാരും ചേർന്ന് മർദ്ദിക്കാൻ തുടങ്ങിയതെന്ന് അശ്വതി പറയുന്നു.
പത്ത് ലക്ഷം രൂപ കൂടി വേണമെന്നും അശ്വതിയുടെ അമ്മ സിന്ധുവിന്റെ പേരിലുള്ള സ്‌ഥലം വേണമെന്നും ആവശ്യപ്പെട്ടായിരുന്നു പിന്നീടുള്ള പീഡനവും മർദ്ദനവുമെന്ന് പരാതിയിൽ പറയുന്നു. പിന്നീട് പീഡനം സഹിക്കവയ്യാതെ അശ്വതി മൂലങ്കാവിലെ സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തുകയായിരുന്നു. സംഭവത്തിൽ കൊട്ടാരക്കര പോലീസിലും ബത്തേരി പോലീസിലും പരാതി നൽകിയെങ്കിലും ആദ്യം വിഷയം ഒത്തുതീർപ്പാക്കാനാണ് പോലീസ് ശ്രമിച്ചതെന്ന് അശ്വതി ആരോപിക്കുന്നു.
തട്ടിയെടുത്ത സ്വർണം തിരിച്ചുനൽകുമെന്ന് സുരേഷ് പോലീസ് സ്‌റ്റേഷനിൽ ഉറപ്പ് നൽകിയെങ്കിലും അത് പാലിച്ചില്ല. പരാതിയുമായി അശ്വതി ഇപ്പോൾ പോലീസ് സ്‌റ്റേഷനിൽ കയറിയിറങ്ങുകയാണ്. ജില്ലാ പോലീസ് മേധാവിക്കും വനിതാ കമ്മീഷനുമടക്കം പരാതി നൽകിയെങ്കിലും നീതി ലഭിച്ചില്ലെന്നാണ് അശ്വതി പറയുന്നത്. അതേസമയം, പരാതി പ്രകാരം കേസ് രജിസ്‌റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അറസ്‌റ്റ് അടക്കമുള്ള നടപടി ക്രമങ്ങൾ ഉടൻ ഉണ്ടാകുമെന്നും ബത്തേരി പോലീസ് പറഞ്ഞു.
Most Read: ഡോ. പ്രഭുദാസിന്റെ സ്‌ഥലം മാറ്റം സ്വാഭാവിക നടപടിയെന്ന് ആരോഗ്യമന്ത്രി