കൊച്ചി: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ അക്രമിയുടെ കുത്തേറ്റ് ഡോ. വന്ദനാ ദാസ് കൊല്ലപ്പെട്ട കേസ് അന്വേഷണം ഇന്ന് ക്രൈം ബ്രാഞ്ച് ഏറ്റെടുക്കും. കൊല്ലം റൂറൽ ജില്ലാ ക്രൈം ബ്രാഞ്ച് ആണ് കേസ് അന്വേഷിക്കുന്നത്. റൂറൽ എസ്‌പി എംഎൽ സുനിൽ അന്വേഷണത്തിന് മേൽനോട്ടം വഹിക്കും. എഫ്‌ഐആറിലെ പിഴവുകൾ ഉൾപ്പടെ പുറത്തുവന്നതിന് പിന്നാലെയാണ് അന്വേഷണം സംഘത്തെ മാറ്റിയത്.
ആരോഗ്യ മേഖലയിലെ സംഘടനകളുടെ ആവശ്യം കൂടി പരിഗണിച്ചാണ് കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറുന്നത്. അതേസമയം, പ്രതി സന്ദീപിന്റെ നില മെച്ചപ്പെട്ട് വരുന്നതായി പോലീസ് അറിയിച്ചു. പൂജപ്പുര സെൻട്രൽ ജയിലിൽ പാർപ്പിച്ചിരിക്കുന്ന പ്രതിയെ 24 മണിക്കൂറും പോലീസ് നിരീക്ഷിക്കുന്നുണ്ട്. ഇയാൾക്ക് യാതൊരുവിധ മാനസിക പ്രശ്‌നങ്ങളും ഇല്ലെന്നാണ് പോലീസ് കണക്കാക്കുന്നത്.
ലഹരി വസ്‌തുക്കൾ ഉപയോഗിച്ചതിനുള്ള തെളിവുകളും പോലീസിന് ലഭിച്ചിട്ടില്ല. സന്ദീപിന്റെ ഫോണിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ ലഹരി ഉപയോഗം സംബന്ധിച്ച് പോലീസിന് വിവരങ്ങൾ ലഭിച്ചിട്ടില്ല. പ്രതി അക്രമത്തിന് മുൻപ് എടുത്ത വീഡിയോ അയച്ച ആളെയും കണ്ടെത്താനായിട്ടില്ല. പുലർച്ചെ പ്രതി പോലീസിനെ ഫോണിൽ വിളിക്കുന്നതിന് മുൻപ് ജോലി ചെയ്യുന്ന സ്‌കൂളിലെ പ്രധാന അധ്യാപികക്ക് വീഡിയോ സന്ദേശം അയച്ചു.
തന്നെ ചിലർ കൊല്ലാൻ ശ്രമിക്കുന്നു എന്നായിരുന്നു വീഡിയോ സന്ദേശത്തിൽ സന്ദീപ് പറഞ്ഞത്. പ്രതിയുടെ ശാരീരിക, മാനസിക ആരോഗ്യനില മെച്ചപ്പെട്ടതിന് ശേഷം കസ്‌റ്റഡിയിൽ വാങ്ങാനാണ് പോലീസിന്റെ നീക്കം. അതിനിടെ, ഡോ. വന്ദനാ ദാസിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ചു ഐഎംഎ നടത്തിവന്ന സമരം പിൻവലിച്ചു. സംഘടനയുടെ ആവശ്യങ്ങൾ മുഖ്യമന്ത്രി അനുഭാവപൂർണം പരിഗണിച്ചു. ആശുപത്രി സംരക്ഷണ നിയമത്തിൽ അടുത്ത മന്ത്രിസഭാ യോഗം ഓർഡിനൻസ് ഇറക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സമര പിൻമാറ്റം.
ഈ മാസം പത്തിനാണ് കേരളത്തെ നടുക്കിയ കൊലപാതകം നടന്നത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനക്ക് പോലീസ് എത്തിച്ച പ്രതി ഹൗസ് സർജനായ ഡോ. വന്ദനാ ദാസിനെ (22) ക്രൂരമായി കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നു. കോട്ടയം മുട്ടുചിറ സ്വദേശിനിയായ വന്ദന, വ്യാപാരിയായ മോഹൻദാസിന്റെയും വസന്ത കുമാരിയുടെയും ഏക മകളാണ്. കുവട്ടൂർ സ്വദേശിയും നെടുമ്പന യുപി സ്‌കൂൾ അധ്യാപകനുമായ സന്ദീപ് ആണ് കേസിലെ പ്രതി. ഇയാളെ സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്‌തിട്ടുണ്ട്.
Most Read: ഭീകരവാദത്തിന് പിന്തുണ: രാജ്യത്ത് 14 മൊബൈൽ ആപ്പുകൾക്ക് കൂടി നിരോധനം