കോട്ടയം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോ. വന്ദന ദാസ് കൊലപാതക കേസിൽ അന്വേഷണ സംഘം ഇന്ന് കുറ്റപത്രം സമർപ്പിക്കും. കൊട്ടാരക്കര ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുക. ഡിവൈഎസ്‌പി എംഎം ജോസിന്റെ നേതൃത്വത്തിലുള്ള 11 അംഗ ക്രൈം ബ്രാഞ്ച് സംഘമാണ് കേസ് അന്വേഷിക്കുന്നത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വെച്ച് മെയ് പത്തിനാണ് ഡോ. വന്ദന ദാസ് അക്രമിയുടെ കുത്തേറ്റ് മരിച്ചത്.
പ്രതിയായ സന്ദീപ് സ്‌ഥിരം മദ്യപാനിയാണെന്നും ബോധപൂർവമാണ് വന്ദന ദാസിനെ കൊലപ്പെടുത്തിയതെന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ശാസ്‌ത്രീയ തെളിവുകളും സാക്ഷി മൊഴികളുമാണ് ഈ കേസിൽ ഏറ്റവും നിർണായകം. പ്രതി സന്ദീപ്, വന്ദന ദാസിനെ കൊലപ്പെടുത്തുന്നത് കണ്ട ദൃക്‌സാക്ഷി മൊഴിയുണ്ട്. സന്ദീപിന്റെ വസ്‌ത്രത്തിൽ നിന്ന് വന്ദനയുടെ രക്‌തക്കറ കണ്ടെത്തിയിരുന്നു. ഇതാണ് കേസിലെ പ്രധാന ശാസ്‌ത്രീയ തെളിവ്.
സിസിടിവി ക്യാമറാ ദൃശ്യങ്ങൾ, പോലീസുകാരുടെയും ജീവനക്കാരുടെയും മൊഴികൾ, സന്ദീപിന്റെയും നാട്ടുകാരുടെയും ബന്ധുക്കളുടെയും മൊഴികൾ, സാഹചര്യ തെളിവുകൾ, മൊബൈൽ ഫോൺ തുടങ്ങി നിർണായക വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ളതാണ് കുറ്റപത്രം. അതേസമയം, പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ കൊല്ലം ജില്ലാകോടതി നേരത്തെ തള്ളിയിരുന്നു. പ്രതിയുടെ കസ്‌റ്റഡി കാലാവധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിക്കുന്നത്.
Most Read| നിർണായക ഘട്ടവും പിന്നിട്ട് ചന്ദ്രയാൻ- 3; ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്ക്