പാലക്കാട് : ജില്ലയിലെ കടപ്പാറ ആദിവാസി കോളനിയിൽ കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു. വേനൽ കടുത്തതോടെ കാട്ടുചോലകൾ ഉൾപ്പടെയുള്ള ജലസ്രോതസുകൾ വറ്റിവരണ്ട അവസ്‌ഥയിലാണ്. ഇതോടെ മൂർത്തിക്കുന്ന് ആദിവാസി കോളനിയിലെ 11 കുടുംബങ്ങൾ വെള്ളമില്ലാതെ താമസം മാറ്റേണ്ട ഗതികേടിലാണ്.
ഇതിനൊപ്പം തന്നെ കടപ്പാറയിലെ ആദിവാസികൾ ഭൂമിക്കുവേണ്ടി നടത്തുന്ന സമരം 5 വർഷം പിന്നിട്ടിട്ടും ഭൂമി കൊടുക്കാത്തതിനാൽ ഒട്ടേറെ കുടുംബങ്ങൾ ഇവിടെ കുടിൽ കെട്ടി താമസിക്കുന്നുണ്ട്. ഇവർക്ക് വെള്ളമെത്തിക്കാനുള്ള നടപടികളും അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്. ജില്ലാ പഞ്ചായത്തിന്റെ കുടിവെള്ള പദ്ധതി വഴി ആദിവാസി കോളനിയിൽ കുടിവെള്ളം എത്തിച്ചിരുന്നെങ്കിലും മോട്ടോർ കേടായി പമ്പ് ഹൗസ് പ്രവർത്തന രഹിതമായിട്ട് മാസങ്ങൾ ആയെന്ന് നാട്ടുകാർ ആരോപിച്ചു.
കുടിവെള്ള പദ്ധതി വഴി ജലം എത്താതായതോടെ ഇവിടെ കുടിവെള്ള ക്ഷാമം രൂക്ഷമായ സ്‌ഥിതിയാണ്. കാട്ടുചോലകൾ ഉൾപ്പടെ വറ്റി വരണ്ട സ്‌ഥിതിയിൽ കുടിവെള്ളത്തിനായി എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്‌ഥയിലാണ് പ്രദേശവാസികൾ. തങ്ങളുടെ ദുരവസ്‌ഥക്ക് പരിഹാരം കാണാൻ അധികൃതർ തയ്യാറാകുന്നില്ലെന്നും ഇവർ ആരോപണം ഉന്നയിക്കുന്നുണ്ട്.
Read also : മധ്യപ്രദേശിലെ ആശുപത്രിയിൽ തീപിടുത്തം; കോവിഡ് രോഗികളുൾപ്പെടെ 80 പേരെ രക്ഷപ്പെടുത്തി