കാസർഗോഡ്: മോഷ്‌ടിച്ച ജീപ്പുമായി കറങ്ങിയ യുവാക്കളെ പോലീസ് പിന്തുടർന്ന് പിടികൂടി. കർണാടകയിൽ നിന്നും മോഷ്‌ടിച്ച ജീപ്പുമായി കാസർഗോഡ് ജില്ലയിൽ ചുറ്റിയടിച്ച മഞ്ചേശ്വരം സ്വദേശിയായ അബ്‌ദുൾ അൻസാഫ്, ഉദുമ സ്വദേശി റംസാൻ എന്നിവരെയാണ് കാഞ്ഞങ്ങാട് പോലീസ് പിന്തുടർന്ന് പിടികൂടിയത്. കർണാടകയിലെ മൂഡബിദ്ര ജില്ലയിൽ നിന്നും മോഷ്‌ടിച്ച ജീപ്പിൽ വ്യാജ നമ്പർ പ്ളേറ്റ് ഘടിപ്പിച്ചാണ് യുവാക്കൾ കറങ്ങിയത്.
രഹസ്യ വിവരത്തെ തുടർന്ന് പ്രതികളെ പോലീസ് നിരീക്ഷിച്ച് വരികയായിരുന്നു. കാഞ്ഞങ്ങാട് കോട്ടച്ചേരിയിൽ വെച്ച് പോലീസ് യുവാക്കൾ സഞ്ചരിച്ച വാഹനത്തിന് നേരെ കൈ കാണിച്ചെങ്കിലും നിർത്തിയില്ല. ഇതോടെ പോലീസ് വാഹനത്തെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. വാഹനം ഉപേക്ഷിച്ച് രക്ഷപെട്ട പ്രതികളെ നാട്ടുകാരുടെ സഹായത്തോടെയാണ് പോലീസ് പിടികൂടിയത്.
കർണാടക രജിസ്ട്രേഷനിലുള്ള വാഹനത്തിന് തമിഴ്‌നാട് രജിസ്ട്രേഷന്റെ വ്യാജ നമ്പർ പ്ളേറ്റ് ഘടിപ്പിച്ചാണ് പ്രതികൾ വാഹനം കേരളത്തിൽ എത്തിച്ചതെന്ന് പോലീസ് പറഞ്ഞു. മോഷ്‌ടിച്ച ജീപ്പുമായി കേരളത്തിൽ എത്തിയ പ്രതികൾ കാസർഗോഡ് മുതൽ നിരവധി മോഷണം നടത്തിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. കോവളത്ത് കട കുത്തിത്തുറന്ന് മോഷ്‌ടിക്കാൻ ശ്രമിച്ചതടക്കം നാല് കേസുകൾ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. ഹൊസ്‌ദുർഗ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തു.
Most Read: ശബരിമല പാത; പ്രവർത്തികൾ ഇഴയുന്നു, നിർമാണം വിലയിരുത്താൻ ഇന്ന് യോഗം