ശ്രീനഗർ: ജമ്മുവിലെ ഡ്രോൺ ആക്രമണത്തിന് പിന്നിൽ പാകിസ്‌ഥാൻ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന ഭീകര സംഘടന ലഷ്‌കർ-ഇ-തൊയ്ബ ആണെന്ന് ജമ്മു കശ്‌മീർ പോലീസ് മേധാവി ദിൽബാഗ് സിംഗ്. പോലീസിന്റെ പ്രാഥമിക അന്വേഷണത്തിലാണ് വിമാനത്താവളത്തിന് നേരെ നടന്ന ഡ്രോൺ ആക്രമണത്തിൽ ലഷ്‌കറിന്റെ പങ്കിനെ ചൊല്ലിയുള്ള സൂചനകൾ കണ്ടെത്തിയത്.
വിമാനത്താവളത്തിലെ ഉന്നത സുരക്ഷാ മേഖലക്കുള്ളിൽ ഞായറാഴ്‌ച നടന്ന ഇരട്ട സ്‍ഫോടനങ്ങൾ ഭീകരാക്രമണമാണെന്ന് നേരത്തെ ഡിജിപി സ്‌ഥിരീകരിച്ചിരുന്നു. ഇരുട്ടിന്റെ മറവിലാണ് താഴ്ന്ന് പറക്കുന്ന ഡ്രോണുകൾ വിമാനത്താവളത്തിന് ഉള്ളിൽ സ്‍ഫോടക വസ്‌തുക്കൾ അടങ്ങിയ പേലോഡുകൾ ഉപേക്ഷിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്‌തമായിരുന്നു.
രാജ്യത്ത് ഇത്തരമൊരു ആക്രമണം നടക്കുന്നത് ആദ്യമായാണ്. കേസിന്റെ അന്വേഷണം ദേശീയ അന്വേഷണ ഏജൻസിക്ക് (എൻഐഎ) കൈമാറിയിട്ടുണ്ട്. വിമാനത്താവളത്തിന്റെ അതിർത്തി മതിലുകളിൽ സ്‌ഥാപിച്ചിട്ടുള്ള ക്യാമറകളിലെ ഉൾപ്പെടെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്. എന്നാൽ ഡ്രോണുകൾ വന്ന ദിശയോ, അവയുടെ സഞ്ചാരപാതയോ കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല.
ജമ്മു വിമാനത്താവളത്തിൽ നിന്ന് അന്താരാഷ്‌ട്ര അതിർത്തിയിലേക്കുള്ള ദൂരം 14 കിലോമീറ്ററാണ്. അതിനാൽ തന്നെ രാജ്യാതിർത്തിക്ക് ഉള്ളിൽ നിന്ന് തന്നെ ഡ്രോൺ ഓപ്പറേറ്റ് ചെയ്യാനുള്ള സാധ്യതകളും അന്വേഷണ സംഘം തള്ളിക്കളഞ്ഞിട്ടില്ല.
ഡ്രോൺ ആക്രമണ ഭീഷണി കണക്കിലെടുത്ത് കശ്‌മീരിലുടനീളം സുപ്രധാനമായ സ്‌ഥാപനങ്ങൾക്കും, മേഖലകൾക്കും ഏർപ്പെടുത്തിയിരുന്ന സുരക്ഷ ശക്‌തമാക്കിയതായി ജമ്മു കശ്‌മീർ ഐജിപി വിജയ് കുമാർ ചൊവ്വാഴ്‌ച പറഞ്ഞു.
Read Also: ട്വിറ്റർ എംഡിയുടെ അറസ്‌റ്റ് തടഞ്ഞ നടപടി; യുപി പോലീസ് സുപ്രീം കോടതിയിലേക്ക്