തൃശൂർ: ജില്ലയിലെ കുന്നംകുളത്ത് വൻ മയക്കുമരുന്ന് വേട്ട. മാരക മയക്കുമരുന്നുമായി മൂന്നുപേർ പോലീസിന്റെ പിടിയിലായി. ആനയ്‌ക്കൽ ചെമ്മണ്ണൂർ സ്വദേശികളായ മുകേഷ്, അബു, കിരൺ എന്നിവരാണ് അറസ്‌റ്റിലായത്.
പുലർച്ചെ ഒരു മണിയോടെ പോലീസ് നടത്തിയ നൈറ്റ് പട്രോളിങ്ങിലാണ് എഡിഎംഎ, ഹാഷിഷ് ഓയിൽ എന്നിവ വിൽപ്പന നടത്തുന്നതിനിടെ മൂന്നംഗ സംഘം കുടുങ്ങിയത്. ഇവരുടെ കാറും, രണ്ട് ബൈക്കും പോലീസ് പിടിച്ചെടുത്തു.
കേരളത്തിലേക്ക് പുതുവൽസര ആഘോഷത്തിനായി വൻ തോതിൽ ലഹരി ഉൽപ്പന്നങ്ങൾ എത്തിയേക്കുമെന്ന ഇന്റലിജൻസ് വിവരത്തിന്റെ അടിസ്‌ഥാനത്തിൽ പോലീസും എക്‌സൈസും സംസ്‌ഥാനത്ത് പരിശോധന കർശനമാക്കിയിട്ടുണ്ട്.
പ്രധാനമായും റെയിൽവേ സ്‌റ്റേഷനുകളും ബസ് സ്‌റ്റാൻഡുകളും കേന്ദ്രീകരിച്ചാണ് പരിശോധനകൾ നടക്കുന്നത്.
കോവിഡ്, ഒമൈക്രോൺ പശ്‌ചാത്തലത്തിൽ കേരളത്തിൽ ഇത്തവണയും നിയന്ത്രണങ്ങളോടെയാണ് പുതുവൽസര ആഘോഷങ്ങൾ നടക്കുക. ഡിജെ പാര്‍ട്ടികളിലെ ലഹരി ഉപയോഗത്തിനെതിരെയുള്ള പോലീസിന്റെ കര്‍ശന നിലപാടുകളും ആഘോഷങ്ങൾ കുറയാൻ പ്രധാന കാരണമായിട്ടുണ്ട്. ഡിജെ പാർട്ടിക്കിടെ ആരെങ്കിലും ലഹരി ഉപയോഗിച്ചാല്‍ ഹോട്ടല്‍ ഉടമകളെ കൂടി പ്രതി ചേര്‍ക്കുമെന്നും മുന്നറിയിപ്പുണ്ട്.
Most Read: കോഴിക്കോട് ബീച്ചിലേക്ക് ഇന്ന് അഞ്ച് മണിമുതൽ പ്രവേശനമില്ല