കണ്ണൂർ: ബംഗളൂരു ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ അറസ്‌റ്റിലായ ബിനീഷ് കോടിയേരിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ചോദ്യം ചെയ്‌തുകൊണ്ടിരിക്കെ അദ്ദേഹത്തിന്റെ ബിനാമികളെന്ന് സംശയിക്കുന്നവർ ഒളിവിൽ പോയതായി റിപ്പോർട്ടുകൾ. കണ്ണൂർ ഉൾപ്പടെയുള്ള ജില്ലകളിലെ ബിനീഷിന്റെ ബിനാമി സുഹൃത്തുക്കളാണ് മുങ്ങിയത്. ബിനീഷിന്റെ സാമ്പത്തിക ഇടപാടുകളിൽ പങ്കാളിത്തമുള്ളതായി സംശയിക്കുന്ന ആറ് ജില്ലകളിലെ ബിനാമികളെയാണ് ഇഡിയുടെ നിരീക്ഷണത്തിലിരിക്കെ കാണാതായിരിക്കുന്നത്. ബിനീഷിനൊപ്പമിരുത്തി ഇവരെയും ചോദ്യം ചെയ്യാനായിരുന്നു ഇഡിയുടെ പദ്ധതി. ഇത് മുൻകൂട്ടി അറിഞ്ഞാണ് ഇവർ ഒളിവിൽ പോയതെന്ന് ഉദ്യോഗസ്‌ഥർ വിലയിരുത്തുന്നത്.
കണ്ണൂരിൽ ബിനീഷിന് ഫണ്ട് നൽകിയ വമ്പൻ പ്രവാസി ബിസിനസുകാരും ബിൽഡേഴ്‌സുമാണ് ഇപ്പോൾ ഒളിവിൽ പോയിരിക്കുന്നത്. ബിനീഷിന്റെ ഇരുപതോളം കടലാസ് കമ്പനികളിലാണ് ഇവർ പണമിറക്കിയിരിക്കുന്നത്. പത്തനംതിട്ട ജില്ലയിൽ ക്വാറി ബിസിനസുമായി ബിനീഷിന്റെ ബിനാമിയെന്ന് സംശയിക്കുന്ന ആളെ ഇഡി ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തൃശൂർ ജില്ലയിൽ ആരോഗ്യമേഖലയുമായി ബന്ധപ്പെട്ടാണ് ബിനീഷ് പണം മുടക്കിയതെന്നും ഇഡി കണ്ടെത്തിയിട്ടുണ്ട്.. ഇവിടെ ബിനീഷിനൊപ്പം പ്രവർത്തിച്ചവരും ഒളിവിലാണ്.
ആഡംബര വാഹന വിൽപ്പനയുമായി ബന്ധപ്പെട്ട ബിസിനസുകളിലും ബിനീഷിന് പങ്കാളിത്തമുള്ളതായി ഇഡി കണ്ടെത്തിയിരുന്നു. കണ്ണൂർ, തിരുവനന്തപുരം, എറണാകുളം, തൃശൂർ, പത്തനംതിട്ട എന്നീ ജില്ലകൾക്ക് പുറമെ ബംഗളൂരുവിലും മുംബൈയിലുമാണ് പ്രധാനമായും ആഡംബര വാഹന കച്ചവടം. ഇതിൽ ബിനീഷിനുള്ള പങ്കാളിത്തം അറിയുന്നതിന് ഇഡി ചോദ്യം ചെയ്യാനിരിക്കുന്നവരും ഒളിവിലാണ്.
കണ്ണൂരിൽ രാഷ്‌ട്രീയ ക്വട്ടേഷൻ ക്രിമിനലുകളുമായി അടുത്ത ബന്ധമാണ് ബിനീഷ് കോടിയേരിക്കുള്ളത്. ഇവർക്ക് വേണ്ട സാമ്പത്തിക സംരക്ഷണവും പലപ്പോഴും ബിനീഷ് നൽകിയിട്ടുണ്ട്. അതിനാൽ, ബിനീഷിന്റെ ബിനാമികളിൽ പലരും ഇവരുടെ സംരക്ഷണയിൽ പാർട്ടി ഗ്രാമങ്ങളിൽ കഴിയുന്നുണ്ടെന്നാണ് സൂചന. ബിനീഷിനോടൊപ്പമുള്ള ചോദ്യം ചെയ്യൽ ഒഴിവാക്കുകയാണ് ബിനാമികളുടെ ലക്ഷ്യം. ഒന്നിച്ചിരുത്തി ചോദ്യം ചെയ്യുമ്പോൾ മറുപടികളിൽ പൊരുത്തക്കേടുകൾ ഉണ്ടായാൽ തങ്ങളും കുടുങ്ങുമെന്ന് അവർ ഭയക്കുന്നു. അതിനാൽ ബിനീഷിന്റെ കസ്‌റ്റഡി കാലാവധി കഴിഞ്ഞ ശേഷം ഇഡിക്ക് മുന്നിൽ ഹാജരാകാനാണ് ഇവരുടെ നീക്കം.
Also Read: വാളയാര്‍ കേസ്: മാതാപിതാക്കള്‍ക്ക് നല്‍കിയ ഉറപ്പ് പാലിക്കും; മന്ത്രി എകെ ബാലന്‍