ആലപ്പുഴ: ലഹരിമരുന്ന് കേസില്‍ അകപ്പെടുന്നവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്ന നടപടി അടുത്ത ബന്ധമുള്ളവരിലേക്കും വ്യാപിപ്പിക്കുന്നു. പ്രതികള്‍, ബന്ധുക്കള്‍ കൂട്ടാളികള്‍ എന്നിവരുടെ വസ്‌തു വകകള്‍ കണ്ടുകെട്ടുന്നിതുനുള്ള നടപടികള്‍ ആരംഭിച്ചതായി ജില്ലാ പോലീസ് മേധാവി ജി ജയദേവ് അറിയിച്ചു.
എറണാകുളം റേഞ്ചിന്റെ പരിധിയില്‍ വരുന്ന ആലപ്പുഴ, എറണാകുളം റൂറല്‍, ഇടുക്കി, കോട്ടയം ജില്ലകളില്‍ റേഞ്ച് ഡെപ്യൂട്ടി ഇൻസ്‌പെക്‌ടർ ജനറലിന്റെ നിർദ്ദേശപ്രകാരം ആരംഭിച്ച നടപടികളുടെ ഭാഗമായാണ് നടപടി.
ലഹരി മരുന്ന് കടത്തില്‍ അറസ്‌റ്റിൽ ആയവരെയും തുടര്‍ച്ചയായി ഇത്തരം കേസില്‍ അകപ്പെടുന്നവരെയും കണ്ടെത്തി, അവരുടെ അടുത്ത ബന്ധുക്കള്‍ കൂട്ടാളികള്‍ എന്നിവരുടെ സ്‌ഥാവര ജംഗമവസ്‌തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടികള്‍ ഇതിനോടകം ആരംഭിച്ചു. ഇതിനായി റവന്യൂ, മോട്ടോര്‍ വാഹന വകുപ്പുകള്‍, ബാങ്ക് അധികാരികള്‍ എന്നിവരില്‍ നിന്നും ഇവരുടെ വിവരങ്ങള്‍ ശേഖരിക്കും.
മാവേലിക്കര സ്‌റ്റേഷൻ പരിധിയിലുള്ള ലിജു ഉമ്മന്റെയും ബന്ധുക്കളുടെയും ലക്ഷക്കണക്കിന് വിലവരുന്ന വാഹനങ്ങള്‍ പോലീസ് കണ്ടുകെട്ടി. ഇത്തരം പ്രതികള്‍ക്കെതിരെ കരുതല്‍ തടങ്കല്‍ നടപടികളും ആരംഭിച്ചതായി ജി ജയദേവ് അറിയിച്ചു.
Most Read: 50,000 യൂണിറ്റ് വാഹനങ്ങളുടെ നിർമാണം പൂർത്തിയാക്കി ഒല