തിരുവനന്തപുരം: ഗാർഹിക പീഡന പരാതി പറയാൻ വിളിച്ച സ്‌ത്രീയോട് തട്ടിക്കയറിയ സംഭവത്തിൽ സംസ്‌ഥാന വനിതാ കമ്മീഷൻ രാജി വെക്കേണ്ടതില്ലെന്ന് ഡിവൈഎഫ്ഐ. സംഭവത്തിൽ ജോസഫൈൻ ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. ഇതോടെ വിവാദം അവസാനിച്ചു, ഡിവൈഎഫ്ഐ സംസ്‌ഥാന നേതാവ് എംഎ റഹീം പറഞ്ഞു. ഇത്തരം വിവാദങ്ങൾ ഉയരുമ്പോൾ പൊതുവിഷയത്തിൽ നിന്ന് ശ്രദ്ധ മാറുമെന്നും റഹീം ചൂണ്ടിക്കാട്ടി.
സ്‌ത്രീധനത്തിന് എതിരായ ക്യാംപയിൻ കൂടുതൽ ശക്‌തിപ്പെടുത്താനാണ് ശ്രദ്ധിക്കേണ്ടത്. ഇപ്പോൾ ഉണ്ടായിരിക്കുന്ന ദൗർഭാഗ്യകരമായ സംഭവങ്ങൾ അത്തരത്തിലുള്ള ഒരു ചർച്ചാ പരിസരം സൃഷ്‌ടിച്ചിട്ടുണ്ട്. അത് മുൻപോട്ട് കൊണ്ടുപോകാനാണ് സംഘടന ശ്രമിക്കുന്നതെന്നും റഹീം അറിയിച്ചു. സിപിഐ സംഘടനയായ എഐവൈഎഫ് ജോസഫൈന്റെ രാജി ആവശ്യപ്പെട്ട് നേരത്തെ രംഗത്തെത്തിയിരുന്നു.
ഒരു ചാനലിൽ പങ്കെടുത്ത് സ്‌ത്രീകളുടെ പരാതി കേൾക്കുന്നതിനിടെയാണ് വിവാദ സംഭവം. ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്ന് തന്നെ പീഡിപ്പിക്കുകയാണെന്ന പരാതിയുമായി എറണാകുളത്ത് നിന്ന് വിളിച്ച സ്‍ത്രീയോടാണ് ജോസഫൈൻ അപമര്യാദയായി പെരുമാറിയത്.
പോലീസില്‍ പരാതി നല്‍കിയിരുന്നോ എന്ന ചോദ്യത്തിന് എവിടെയും പരാതി നല്‍കിയിട്ടില്ലെന്നും ആരോടും പറഞ്ഞിട്ടില്ലെന്നും യുവതി മറുപടി നൽകിയപ്പോൾ ‘എന്നാല്‍ പിന്നെ അനുഭവിച്ചോളൂ’ എന്നായിരുന്നു വനിതാ കമ്മീഷൻ അധ്യക്ഷയുടെ മറുപടി. പരാമർശം വിവാദമായതോടെ, ഒരമ്മയുടെ സ്വാതന്ത്ര്യത്തോടെയാണ് താൻ യുവതിയോട് സംസാരിച്ചതെന്നും വാക്കുകൾ മുറിവേൽപ്പിച്ചു എങ്കിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും ജോസഫൈൻ പ്രതികരിച്ചിരുന്നു.
Read also: നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവം; ചോദ്യം ചെയ്യാൻ വിളിപ്പിച്ച യുവതികളെ കാണാനില്ല