കൊല്ലം: ജില്ലയിലെ ഊഴായിക്കോട്ട് അമ്മ കരിയിലക്കൂനയിൽ ഉപേക്ഷിച്ച നവജാത ശിശു മരിച്ച സംഭവത്തിൽ പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച രണ്ട് യുവതികളെ കാണാനില്ല. കേസിൽ അറസ്‌റ്റിലായ കുഞ്ഞിന്റെ അമ്മ രേഷ്‌മയുടെ ഭർതൃ സഹോദരന്റെ ഭാര്യയെയും സഹോദരിയുടെ മകളെയുമാണ് കാണാതായത്.
ഇന്നലെ വൈകിട്ട് മൂന്ന് മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പാരിപ്പള്ളി പോലീസ് ഇരുവരോടും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇന്നലെ ഉച്ചയോടെ ഇരുവരെയും കാണാതായി. യുവതികൾക്കായി ഇത്തിക്കരയാറിൽ പോലീസ് തിരച്ചിൽ തുടങ്ങി.
2021 ജനുവരി 5ന് പുലർച്ചെയാണ് കൊല്ലം പരവൂരിനടുത്ത് ഊഴായിക്കോട്ട് സുദർശനൻ പിള്ളയുടെ വീട്ടുവളപ്പിൽ നവജാത ശിശുവിനെ കരിയിലക്കൂനയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. ശ്വാസകോശത്തിലടക്കം കരിയില കയറിയ കുഞ്ഞ് പിറ്റേന്ന് മരിക്കുകയും ചെയ്‌തു. കുഞ്ഞിനെ ആരാണ് ഉപേക്ഷിച്ചത് എന്ന് അറിയില്ലെന്നായിരുന്നു സുദർശനൻ പിള്ളയുടെയും കുടുംബത്തിന്റെയും നിലപാട്. എന്നാൽ ആറു മാസത്തിനിപ്പുറം, കുഞ്ഞിനെ പ്രസവിച്ച് ഉപേക്ഷിച്ചത് സുദർശനൻ പിള്ളയുടെ മകൾ രേഷ്‌മയാണെന്ന് പോലീസ് കണ്ടെത്തി.
വിവാഹിതയും രണ്ട് വയസുള്ള കുഞ്ഞിന്റെ അമ്മയുമായ രേഷ്‌മ രണ്ടാമതും ഗർഭിണിയായ വിവരം ഭർത്താവ് വിഷ്‌ണുവടക്കം വീട്ടുകാരിൽ നിന്നെല്ലാം മറച്ചുവെച്ചു. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട, ഇന്നു വരെ കണ്ടിട്ടുപോലുമില്ലാത്ത കാമുകന്റെ നിർദ്ദേശ പ്രകാരമായിരുന്നു ഇത് എന്നാണ് പോലീസ് ഭാഷ്യം. ഒന്നിച്ചുള്ള ജീവിതത്തിന് രണ്ടാമത്തെ കുഞ്ഞ് തടസമാകുമെന്നും കുഞ്ഞിനെ ഒഴിവാക്കണമെന്നുമുള്ള കാമുകന്റെ നിർദ്ദേശം രേഷ്‌മ അനുസരിക്കുകയായിരുന്നു എന്ന് പോലീസ് പറയുന്നു.
ജനുവരി 5ന് പുലർച്ചെ വീട്ടിലെ ശുചി മുറിയിൽ പ്രസവിച്ച രേഷ്‌മ ആരുമറിയാതെ കുഞ്ഞിനെ കരിയിലക്കൂനയിൽ ഉപേക്ഷിച്ച ശേഷം ഒന്നും സംഭവിക്കാത്തതു പോലെ അഭിനയിച്ചു എന്നും പോലീസ് പറഞ്ഞു. എന്നാൽ,രേഷ്‌മ ഗർഭിണിയായിരുന്ന വിവരവും പ്രസവിച്ച കാര്യവും കുടുംബാംഗങ്ങളാരും അറിഞ്ഞിരുന്നില്ലെന്ന മൊഴി പോലീസ് പൂർണമായും മുഖവിലക്കെടുത്തിട്ടില്ല.
Most Read: വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഇന്ന് ഗ്രീസ് സന്ദർശിക്കും