പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരണം. മേലേ ചൂട്ടറയിലെ ഗീതുവിന്റെ 27 ആഴ്‌ച പ്രായമായ കുഞ്ഞാണ് മരിച്ചത്. ഇതോടെ അട്ടപ്പാടിയിൽ ഈ വർഷം മാത്രം മരിച്ച നവജാത ശിശുക്കളുടെ എണ്ണം 6 ആയി. കഴിഞ്ഞ 6 മാസത്തിനിടെ 10 ശിശുക്കളാണ് അട്ടപ്പാടിയിൽ മരിച്ചത്.
അട്ടപ്പാടിയിൽ ഇന്ന് മറ്റൊരു ശിശു മരണം കൂടി നടന്നിരുന്നു. ചിറ്റൂർ ഊരിലെ ഷിജു-സുമതി ദമ്പതിമാരുടെ പെൺകുഞ്ഞാണ് മരിച്ചത്. ഉയർന്ന രക്‌ത സമ്മർദ്ദത്തെ തുടർന്ന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു സുമതി.
ഓഗസ്‌റ്റ് ഒന്നിനായിരുന്നു പ്രസവ തീയതി പറഞ്ഞിരുന്നതെങ്കിലും ഇന്ന് രാവിലെ പ്രസവിച്ചു. കുഞ്ഞിനെ രക്ഷിക്കാനായില്ല. സ്‍കാനിംഗിൽ ഭ്രൂണാവസ്‌ഥയിൽ തന്നെ കുഞ്ഞിന്റെ തലയിൽ മുഴ കണ്ടെത്തിയിരുന്നു.
ഈ മാസം 21ന് അട്ടപ്പാടിയിൽ അഞ്ച് മാസം പ്രായമുള്ള ആദിവാസി ഗർഭസ്‌ഥ ശിശു മരിച്ചിരുന്നു. ഒസത്തിയൂരിലെ പവിത്ര – വിഷ്‌ണു ദമ്പതിമാരുടെ പെൺകുഞ്ഞാണ് അന്ന് മരിച്ചത്. തൃശൂർ മെഡിക്കൽ കോളേജിൽ ചികിൽസയിലിരിക്കെയാണ് പവിത്ര പെൺകുഞ്ഞിന് ജൻമം നൽകിയത്.
ഗർഭം അഞ്ചാം മാസം എത്തിയപ്പോൾ ആയിരുന്നു പ്രസവം. 25 ആഴ്‌ച മാത്രം വളർച്ചയുണ്ടായിരുന്ന ശിശുവിനെ പ്രത്യേക നിരീക്ഷണ സംവിധാനത്തിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. ഫ്‌ളൂയിഡ് കുറഞ്ഞതിനെ തുടർന്നാണ് പവിത്രയെ അട്ടപ്പാടി കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്.
കാവുണ്ടിക്കൽ ഊരിലെ മണികണ്‌ഠൻ-കൃഷ്‌ണ വേണി ദമ്പതിമാരുടെ മൂന്ന് ദിവസം പ്രായമുള്ള ആൺകുഞ്ഞും കഴിഞ്ഞ മാസം അട്ടപ്പാടിയിൽ മരിച്ചിരുന്നു. സ്വകാര്യ ആശുപത്രിയിലെ പ്രസവത്തിന് ശേഷം ഡിസ്‍ചാർജ് ചെയ‍്‍ത് വീട്ടിലേക്ക് പോകുമ്പോൾ ഗൂളിക്കടവിൽ വെച്ച് കുട്ടിക്ക് അനക്കം ഇല്ലാതാവുകയായിരുന്നു ആശുപത്രിയിൽ എത്തിച്ചപ്പോൾ മരണം സ്‌ഥിരീകരിച്ചു.
Most Read: സാകിയ ജാഫ്രിയോട് കോണ്‍ഗ്രസ് നീതി കാട്ടിയില്ല; സോണിയയെ വിമര്‍ശിച്ച് മുഖ്യമന്ത്രി