മലപ്പുറം: താനൂരിൽ മാതാവ് കൊലപ്പെടുത്തി കുഴിച്ചു മൂടിയ മൂന്ന് ദിവസം പ്രായമായ നവജാത ശിശുവിന്റെ മൃതദേഹം ഇന്ന് പുറത്തെടുക്കും. പോസ്‌റ്റുമോർട്ടം നടത്താനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. മൂന്ന് ദിവസം മുൻപ് കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് ജൻമം നൽകിയ കുഞ്ഞിനെ താനൂർ പരിയാപുരം സ്വദേശി ജുമൈലത്ത് (29) ആണ് കൊലപ്പെടുത്തിയത്.
രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തിൽ ഇവരെ കഴിഞ്ഞ ദിവസമാണ് താനൂർ പോലീസ് കസ്‌റ്റഡിയിൽ എടുത്തത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇവർ വീടിനടുത്തുള്ള പറമ്പിൽ കുഞ്ഞിന്റെ മൃതദേഹം കുഴിച്ചിട്ടതായി പോലീസിന് മൊഴി നൽകിയത്. പിന്നാലെ മാതാവിന്റെ അറസ്‌റ്റ് രേഖപ്പെടുത്തുകയായിരുന്നു. ജുമൈലത്ത് ഒരുവർഷമായി ഭർത്താവുമായി വേർപിരിഞ്ഞു കഴിയുകയാണെന്നാണ് വിവരം.
ഫെബ്രുവരി 26ന് ആണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് യുവതി കുഞ്ഞിന് ജൻമം നൽകുന്നത്. തുടർന്ന് കുഞ്ഞുമായി താനൂരിലെ വീട്ടിലേക്കെത്തി. പിന്നീടാണ് യുവതി കുട്ടിയെ കൊലപ്പെടുത്തിയത്. എന്താണ് കൊലപാതകത്തിന് പിന്നിലെന്ന് ഇതുവരെ വ്യക്‌തമല്ല. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി. നാട്ടുകാർ നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകവിവരം പുറത്തറിയുന്നത്.
Most Read| സന്ദേശ്ഖാലി സംഘർഷം; തൃണമൂൽ കോൺഗ്രസ് നേതാവ് ഷെയ്ഖ് ഷാജഹാൻ അറസ്‌റ്റിൽ