കണ്ണൂർ: ഇ ബുൾജെറ്റ് സഹോദരങ്ങളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് സമർപ്പിച്ച ഹരജി ഇന്ന് വീണ്ടും പരിഗണിക്കും. തലശ്ശേരി സെഷൻസ് കോടതിയാണ് ഹരജി പരിഗണിക്കുക. ആർടി ഓഫിസിലെ പൊതുമുതൽ നശിപ്പിച്ച കേസിൽ ഇന്നലെ വാദം കേട്ട കോടതി കേസ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ഇ ബുൾജെറ്റ് സഹോദരൻമാരുടെ യൂ ട്യൂബ് വീഡിയോ ഉൾപ്പടെ പരിശോധിച്ച പോലീസ് പ്രതികൾക്ക് കഞ്ചാവ് മാഫിയയുമായി ബന്ധമുണ്ടെന്നും ഇക്കാര്യങ്ങൾ അന്വേഷണ വിധേയമാക്കണം എന്നുമുള്ള നിലപാടാണ് കോടതിയിൽ സ്വീകരിച്ചത്.
പ്രതികൾ കഞ്ചാവ് ചെടി ഉയർത്തിപിടിച്ചുള്ള ദൃശ്യങ്ങള്‍ യൂ ട്യൂബ് ചാനലിലൂടെ പ്രദർശിപ്പിക്കുകയും കുറ്റകൃത്യത്തെ പ്രോൽസാഹിപ്പിക്കുന്ന പോസ്‌റ്റുകൾ സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്‌തിരുന്നു. സർക്കാരിനും പോലീസിനുമെതിരെ നടന്ന സൈബർ ആക്രമണത്തിൽ പ്രതികളുടെ പങ്ക് പരിശോധിക്കണമെന്നും തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയില്‍ പോലീസ് അറിയിച്ചിരുന്നു. പ്രതികളുടെ ജാമ്യം റദ്ദാക്കി കസ്‌റ്റഡിയിൽ വിട്ടുകിട്ടണമെന്നാണ് പോലീസിന്റെ ആവശ്യം.
എന്നാൽ, കേസ് പോലീസ് കെട്ടിചമച്ചതാണെന്നാണ് ഇ ബുൾജെറ്റ് സഹോദരങ്ങളായ എബിന്റെയും ലിബിന്റെയും വാദം. ഓഗസ്‌റ്റ് ഒൻപതിനാണ് വ്‌ളോഗർ സഹോദരൻമാരെ പോലീസ് കസ്‌റ്റഡിയിൽ എടുത്തത്. തുടർ നടപടികൾക്കായി ഇവരോട് ഓഫിസിൽ ഹാജരാകാനും നിർദ്ദേശിച്ചിരുന്നു. ഇതനുസരിച്ച് ഇരുവരും ആർടി ഓഫിസിൽ എത്തിയതിന് പിന്നാലെയാണ് സംഘർഷമുണ്ടായത്.
തുടർന്ന് ഇരുവരെയും കസ്‌റ്റഡിയിൽ എടുത്ത് റിമാൻഡ് ചെയ്‌തു. അനധികൃതമായി വാഹനം രൂപമാറ്റം വരുത്തിയതിന് പിഴ നല്‍കാമെന്ന് കോടതിയില്‍ അറിയിച്ചതിനെ തുടര്‍ന്നായിരുന്നു കോടതി ഇവര്‍ക്ക് ജാമ്യം അനുവദിച്ചത്.
Also Read: മലബാർ കലാപ നേതാക്കളുടെ പേര് നീക്കുന്നതിൽ തീരുമാനം ആയില്ല; ഐസിഎച്ച്ആർ