കോംഗോ: കോംഗോയിലും അയൽരാജ്യമായ യുഗാണ്ടയിലും വീണ്ടും എബോള വൈറസ് രോഗം പടർന്നു പിടിക്കുകയും 90ഓളം പേർ മരിക്കുകയും ചെയ്തതിനെ തുടർന്ന് ലോകാരോഗ്യ സംഘടന അന്താരാഷ്ട്ര പ്രാധാന്യമുള്ള പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
കിഴക്കൻ കോംഗോയിലെ ഇട്ടൂരി പ്രവിശ്യയിൽ നിന്ന് ഉൽഭവിച്ച ഈ രോഗബാധയ്ക്ക് കാരണം അപൂർവമായ ബുന്ദിബുഗ്യാ ഇനത്തിൽപ്പെട്ട എബോള വൈറസാണ്. ഈ വകഭേദത്തിന് അംഗീകൃത വാക്സിനോ ചികിൽസയോ നിലവിലില്ല. ഇതിന് 50 ശതമാനത്തോളം മരണനിരക്ക് ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഡിആർസി ആരോഗ്യമന്ത്രി സാമുവൽ റോജർ കാംബ വ്യക്തമാക്കി.
ഏപ്രിൽ 24ന് ഇട്ടൂരിയുടെ തലസ്ഥാനമായ ബുനിയയിലെ ഒരു ആരോഗ്യ കേന്ദ്രത്തിൽ എബോള ലക്ഷണങ്ങളോടെ എത്തിയ ഒഴു നഴ്സാണ് രോഗം ആദ്യമായി പ്രകടിപ്പിച്ച വ്യക്തി. ആഫ്രിക്കൻ സെന്റേഴ്സ് ഡിസീസ് കൺട്രോൾ ആൻഡ് പ്രിവിഷന്റെ കണക്കുകൾ പ്രകാരം ഇതിനകം 88 പേർ മരിക്കുകയും 336 പേർക്ക് രോഗലക്ഷണങ്ങൾ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.
കോംഗോയുടെ തലസ്ഥാനമായ കിൻഷാസയിലും ഉഗാണ്ടയുടെ തലസ്ഥാനമായ കമ്പാലയിലും (ഒരു മാറാൻ ഉൾപ്പടെ രണ്ട് കേസുകൾ) രോഗം എത്തിയിട്ടുണ്ട്. എന്നാൽ, ഇതൊരു ആഗോള മഹാമാരിയായി പ്രഖ്യാപിക്കാൻ ആവശ്യമായ മാനദണ്ഡങ്ങൾ ആയിട്ടില്ലാത്തതിനാൽ അങ്ങനെ ഒരു പ്രഖ്യാപനം ഉണ്ടായില്ല.
എന്താണ് എബോള?
രക്തം, മറ്റു ശരീര സ്രവങ്ങൾ എന്നിവയുമായുള്ള നേരിട്ടുള്ള സമ്പർക്കത്തിലൂടെ പടരുന്ന അതീവ ഗുരുതരമായ ഒരു വൈറൽ രോഗമാണ് എബോള. പനി, ഛർദ്ദി, അതിസാരം, പേശിവേദന, ക്ഷീണം, ആന്തരികവും ബാഹ്യവുമായ രക്തസ്രാവം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. വന്യമൃഗങ്ങളിൽ നിന്നാണ് ഈ വൈറസ് മനുഷ്യരിലേക്ക് എത്തിയതെന്ന് കരുതപ്പെടുന്നു.
1976ൽ കോംഗോയിൽ എമ്പോള നദിയുടെ തീരത്തായിരുന്നു ഈ വൈറസ് ആദ്യമായി കണ്ടെത്തിയത്. മുൻപ് 2018 മുതൽ 2020 വരെ കോംഗോയിൽ ഉണ്ടായ എമ്പോള വ്യാപനത്തിൽ 2300ഓളം പേർ മരിച്ചിരുന്നു.
Most Read| കാരാകുറുശ്ശിയിൽ വീട്ടുപറമ്പിൽ നിന്ന് ലഭിച്ച നിലമാങ്ങ കൗതുകമാകുന്നു



































