കണ്ണൂർ: അഴീക്കോട് സ്‌കൂളിൽ പ്ളസ് ടു ബാച്ച് അനുവദിക്കാൻ കെഎം ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയിൽ കൂടുതൽ വ്യക്‌തത തേടി ഇഡി. നേരത്തെ നടന്ന ചോദ്യം ചെയ്യലുകളിൽ ഷാജി ഹാജരാക്കിയ രേഖകളിൽ കൂടുതൽ വിശദീകരണം തേടാൻ ഷാജിയെ മൂന്നാം വട്ടവും ചോദ്യം ചെയ്‌തേക്കും.
ചാർട്ടേഡ് അക്കൗണ്ടന്റ് മുഖേന ഇന്നലെ ഷാജി സമർപ്പിച്ച രേഖകളിൽ കൂടുതൽ വ്യക്‌തത വരേണ്ടതുണ്ടെന്ന് ഇഡി പറയുന്നു. ഇതിന്റെ ഭാഗമായി ഇഡിക്ക് മുൻപിൽ ഹാജരാവാനുള്ള നോട്ടീസ് ഉടൻ ഷാജിക്ക് കൈമാറും.
വീട് നിർമ്മാണത്തിന്റെ സാമ്പത്തിക സ്രോതസ്, ഭൂമിയിടപാട്, തിരഞ്ഞെടുപ്പ് ചിലവ്, കുടുംബങ്ങളുടെ അക്കൗണ്ടുകളിൽ എത്തിയ പണത്തിന്റെ കണക്ക് എന്നിവയുമായി ബന്ധപ്പെട്ടാണ് ഷാജിയോട് കൂടുതൽ രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടിരുന്നത്.
ഇന്നലെയാണ് ഷാജി രേഖകൾ കൈമാറിയത്. എന്നാൽ കൂടുതൽ കാര്യങ്ങൾ ചോദിച്ചറിയാനുണ്ടെന്ന് ഇഡി അറിയിച്ചു. അഴീക്കോട് സ്‌കൂളിലെ മാനേജ്‌മെന്റ്, അദ്ധ്യാപകർ എന്നിവരുടെ മൊഴികളിൽ ഷാജിക്കെതിരായ സൂചനകൾ ഉണ്ടായിരുന്നു. ഇവയെല്ലാം വിശദമായി പരിശോധിക്കാനുള്ള തയ്യാറെടുപ്പിലാണ് എൻഫോഴ്‌സ്‌മെന്റ്.
രണ്ട് പ്രാവശ്യമായി ഏകദേശം 25 മണിക്കൂറിൽ അധികമാണ് ഷാജിയെ ചോദ്യം ചെയ്‌തത്. ഷാജിയുടെ ഭാര്യ കെഎം ആശ സമർപ്പിച്ച കണക്കുകളും ഷാജിയുടെ മൊഴിയും തമ്മിൽ വൈരുദ്ധ്യമുണ്ടെന്ന് ഇഡി വിലയിരുത്തി. ഇതോടെയാണ് വീണ്ടും ഹാജരാകാൻ ഇഡി ആവശ്യപ്പെടുന്നത്.
Read Also: ദേശിയ പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍