ഇടപ്പള്ളി: എറണാകുളം ഇടപ്പള്ളി പീലിയോട് യുവാവിനെ കമ്പി വടിക്ക് അടിച്ച് കൊന്ന കേസിൽ രണ്ട് പേർ അറസ്‌റ്റിൽ. ഓട്ടോ ഡ്രൈവറായ ഇടപ്പള്ളി നോർത്ത് സ്വദേശി കൃഷ്‌ണകുമാറാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ എആർ ക്യാംപിലെ സിവിൽ പോലീസ് ഉദ്യോഗസ്‌ഥനായ കുന്നുംപുറം സ്വദേശി ബിജോയ്, നെട്ടൂർ സ്വദേശി ഫൈസൽ എന്നിവരെ പോലീസ് ഇന്ന് അറസ്‌റ്റ് ചെയ്‌തു.
ഇന്നലെ പാതിരാത്രിയോടെ ആയിരുന്നു സംഭവം. പുഴക്കടവിലിരുന്ന് മദ്യപിക്കുന്നതിനിടെ സാമ്പത്തിക ഇടപാടിനെ ചൊല്ലിയുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറയുന്നു. കൃഷ്‌ണകുമാറും പ്രതികളിൽ ഒരാളായ ഫൈസലും തമ്മിൽ സാമ്പത്തിക ഇടപാടുണ്ടായിരുന്നു.
ബഹളം കേട്ട നാട്ടുകാർ പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പ്രതികൾ സ്‌ഥലത്ത് നിന്ന് രക്ഷപെട്ടു. സംഭവ സ്‌ഥലത്തെത്തിയ പോലീസ് കൃഷ്‌ണകുമാറിന്റെ മൃതദേഹം സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. ശേഷം നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
കൊല്ലപ്പെട്ട കൃഷ്‌ണകുമാറിന്റെ ശരീരത്തിൽ കമ്പിവടി കൊണ്ട് മർദ്ദനമേറ്റതിന്റെ പാടുകളുണ്ട്. പ്രതികൾ കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെടുത്തുവെന്ന് ഡിസിപി ഐശ്വര്യ ഡോങ്‌റെ പറഞ്ഞു. ഫോറൻസിക് സംഘം സ്‌ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. അറസ്‌റ്റിലായ പ്രതികളെ പോലീസ് ചോദ്യം ചെയ്യുകയാണ്.
Also Read: കൊച്ചി നാവികസേനാ ആസ്‌ഥാനത്ത് നാവികൻ വെടിയേറ്റ് മരിച്ച നിലയിൽ