തിരുവനന്തപുരം: അടുത്ത നവംബറോടെ സംസ്‌ഥാനത്തെ എല്ലാ ജില്ലകളിലും വൈദ്യുതി വാഹനങ്ങൾക്കായി ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ ആരംഭിക്കുമെന്ന് വൈദ്യുത മന്ത്രി കെ കൃഷ്‌ണൻകുട്ടി. പദ്ധതിയുടെ ആദ്യഘട്ടമായി ആറ് കോര്‍പറേഷനുകളിലെ കെഎസ്ഇബിയുടെ ഉടമസ്‌ഥതയിലുള്ള സ്‌ഥലത്ത് സ്‌റ്റേഷനുകള്‍ സ്‌ഥാപിച്ച് നവംബര്‍ 7ന് പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കുമെന്ന് മന്ത്രി തന്റെ ഫേസ്ബുക്ക് പോസ്‌റ്റിലൂടെ അറിയിച്ചു.
എല്ലാ ജില്ലകളിലുമായി കെഎസ്ഇബിയുടെ 56 ചാര്‍ജിംഗ് സ്‌റ്റേഷനുകളുടെ നിർമാണം പുരോഗമിക്കുന്നുണ്ട്. ഇതില്‍ 40 എണ്ണവും, അനര്‍ട്ടിന്റെ 3 ചാര്‍ജിംഗ് സ്‌റ്റേഷനുകളുടെ നിർമാണവും നവംബറില്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു. പുതിയ ചാര്‍ജിംഗ് സ്‌റ്റേഷനുകളില്‍ ഓട്ടോ, കാര്‍, ഇരുചക്ര വാഹനങ്ങള്‍ തുടങ്ങിയ എല്ലാ വൈദ്യുത വാഹനങ്ങള്‍ക്കും ചാര്‍ജ് ചെയ്യാനുളള സംവിധാനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം അനര്‍ട്ട് മുഖേന സർക്കാർ സ്‌ഥാപനങ്ങള്‍ക്കും വകുപ്പുകള്‍ക്കും വാഹനങ്ങള്‍ ലീസിന് നല്‍കുന്ന കാര്‍ബണ്‍ ന്യൂട്രല്‍ ഗവേണന്‍സ് പദ്ധതിയുടെ ഭാഗമായി 30 വാഹനങ്ങള്‍ നിരത്തുകളില്‍ എത്തിക്കുവാന്‍ സാധിച്ചു. ഈ നവംബറോടെ 20 വാഹനങ്ങള്‍ കൂടി നിരത്തിലിറക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Most Read: കൽക്കരി ക്ഷാമം രൂക്ഷം; കേരളത്തിലും ആശങ്ക, വൈദ്യുതി നിയന്ത്രണം വേണ്ടിവരും