മലപ്പുറം: ജില്ലയിലെ ഇലക്‌ട്രിക് വാഹന ഉടമകൾക്ക് സന്തോഷവാർത്ത. കാറുകൾ ചാർജ് ചെയ്യാനായി വിവിധ ഭാഗങ്ങളിലായി 3 പുതിയ ചാർജിങ് സ്‌റ്റേഷനുകളാണ് ആരംഭിച്ചിരിക്കുന്നത്. മലപ്പുറം മുണ്ടുപറമ്പ് കെഎസ്ഇബി സബ്‌സ്‌റ്റേഷൻവളപ്പ്, തിരൂർ താഴേപ്പാലം, വൈദ്യുതിഭവൻ പരിസരം, പൊന്നാനി സബ്‌സ്‌റ്റേഷൻ വളപ്പ് എന്നിവിടങ്ങളിലാണ് ഈ 3 ഫാസ്‌റ്റ് ചാർജിങ് സ്‌റ്റേഷനുകൾ.
തിരൂരിലേത് മാത്രം ഒരാഴ്‌ചകൂടി സമയമെടുക്കും പ്രവർത്തിച്ചു തുടങ്ങാൻ. ഇരുചക്രവാഹനങ്ങൾക്ക് 119 സ്‌ഥലത്തും വൈദ്യുതി ചാർജിങ് കേന്ദ്രങ്ങൾ പ്രവർത്തനമാരംഭിച്ചു. ഇവി ചാർജിങ് ശൃംഖലയുടെ ജില്ലാതല ഉൽഘാടനം മന്ത്രി കെ കൃഷ്‌ണൻകുട്ടി ഓൺലൈനായാണ് നിർവഹിച്ചത്. സൗര പുരപ്പുറ പദ്ധതിയിൽ മലപ്പുറത്ത് പൂർത്തിയായ 146 സൗര നിലയങ്ങളുടെ ഉൽഘാടനവും മന്ത്രി നിർവഹിച്ചു.
കേരളത്തിൽ 56 ചാർജിങ് സ്‌റ്റേഷനുകളാണ് കെഎസ്‌ഇബി ഒരുക്കിയത്. ഇതിൽ മൂന്നെണ്ണമാണ് ജില്ലയിൽ. കാർ ഫുൾ ചാർജാകാൻ നാലു യൂണിറ്റ് വൈദ്യുതി മതിയാകും. നാലുചക്ര വാഹനങ്ങൾക്കു വേണ്ടിയാണ് ഫാസ്‌റ്റ് ചാർജിങ് സ്‌റ്റേഷഷനുകൾ. 13 രൂപയും 18 ശതമാനം ജിഎസ്‌ടിയും ഒരു യൂണിറ്റിന് ചെലവു വരും. ഏകദേശം 45 മിനിറ്റാണ് പൂജ്യത്തിൽനിന്ന് ഫുൾ ചാർജാകാൻ ആവശ്യം വേണ്ടസമയം. ഇതുപയോഗിച്ച് 250 മുതൽ 300 കിലോമീറ്റർ ഓടാം.
വാഹനത്തിന്റെ മോഡലിനും കമ്പനിക്കും അനുസരിച്ച് ചാർജിംഗ് സമയത്തിൽ നേരിയ വ്യത്യാസം ഉണ്ടാകും. ‘ഗോ ഈസി’ എന്ന പ്രത്യേക ആപ്പ് ഉപയോഗിച്ചാണു ഇവയുടെ പേയ്‌മെന്റ് നടത്തേണ്ടത്. ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളും ചാർജ് ചെയ്യാൻ 9 രൂപയും 18 ശതമാനം ജിഎസ്‌ടിയുമാണ് ഒരു യൂണിറ്റിനു വരിക. ഓട്ടോക്കും ഇരുചക്രവാഹനങ്ങൾക്കുമായി സംസ്‌ഥാനത്ത് 1165 പോൾ മൗണ്ടഡ് ചാർജിങ് സെന്ററുകളാണ് ഒരുങ്ങുന്നത്. ഇതിൽ 119 എണ്ണം മലപ്പുറത്താണ്.
പൊന്നാനി സബ് സ്‌റ്റേഷൻ കോമ്പൗണ്ടിൽ ഇലക്‌ട്രിക് വെഹിക്കിൾ ചാർജിങ് സ്‌റ്റേഷൻ സ്വിച്ച് ഓൺ പി നന്ദകുമാർ എംഎൽഎ നിർവഹിച്ചു. പൊന്നാനി നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം അധ്യക്ഷനായി. സർക്കാരിന്റെ ഇ –വെഹിക്കിൾ പോളിസിയുടെ ഭാഗമായാണ് ഇലക്‌ട്രിക് ചാർജിങ് സ്‌റ്റേഷഷനുകൾ സ്‌ഥാപിക്കുന്നത്. ഏകദേശം 36 ലക്ഷം രൂപയാണ് ഫാസ്‌റ്റ് ചാർജിങ് സ്‌റ്റേഷഷനുകൾ സ്‌ഥാപിക്കുന്നതിന് ചെലവുവരുന്നത്.
Most Read: സാമൂഹിക മാദ്ധ്യമങ്ങളെ പിടിച്ചടക്കാനാണ് ഐടി നിയമഭേദഗതി; കപിൽ സിബൽ