തൃശൂർ : ജില്ലയിൽ ആനകളുടെ തലപൊക്ക മൽസരം നടത്തിയ പാപ്പാൻമാർക്കെതിരെ വനംവകുപ്പ് കേസെടുത്തു. പുറനാട്ടുക്കര ദേവിതറ ശ്രീഭദ്ര ഭഗവതി ഷേത്രത്തിൽ ഉൽസവത്തിന് കൊണ്ടുവന്ന രണ്ട് ആനകളുടെ പാപ്പാൻമാർക്കെതിരെയാണ് തലപൊക്ക മൽസരം നടത്തിയതിന് തൃശൂർ സോഷ്യൽ ഫോറെസ്‌റ്ററി വിഭാഗം കേസെടുത്തത്.
പാമ്പാടി രാജൻ എന്ന പ്രസിദ്ധമായ ആനയുടെ പാപ്പാൻമാരായ പെരുമ്പാവൂർ പറമ്പിൽപീടിക കുഴിയാലുങ്കൽ വീട്ടിൽ രജീഷ്, ചാലക്കുടി പോട്ട വില്ലേജിൽ ഞാറക്കൽ വീട്ടിൽ സജീവൻ എന്നിവർക്കെതിരെയും, തൃശൂരിലുള്ള നന്ദിലത്ത് ഗോപാലകൃഷ്‌ണൻ എന്ന ആനയുടെ പാപ്പാൻമാനമാരായ പാലക്കാട് കൊല്ലംകോട് മാമനീ വീട്ടിൽ ചന്ദ്രൻ, ചിറ്റൂർ പാറക്കുളം ദേശം മീനികോഡ് വീട്ടിൽ മനോജ് എന്നിവർക്കെതിരെയുമാണ് വനംവകുപ്പ് കേസ് രജിസ്‌റ്റർ ചെയ്‌തത്.
ആനകളെ നിർബന്ധിപ്പിച്ചും, വടി കൊണ്ട് കുത്തിയും തലപൊക്ക മൽസരം നടത്തുന്നത് നിയമവിരുദ്ധമാണ്. ഇപ്രകാരം ആനകളെ പീഡിപ്പിക്കുന്നത് 2012 ലെ നാട്ടാന പരിപാലന ചട്ടം പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്. കൂടാതെ തലപൊക്ക മൽസരം നടത്തുന്നതിനിടയിൽ ആനയുടെ മുകളിൽ തിടമ്പ് പിടിച്ചിരുന്ന ആൾക്ക് നിയന്ത്രണം നഷ്‌ടപ്പെടുകയും, ആനപ്പുറത്ത് നിന്നും വീഴാൻ തുടങ്ങുകയും ചെയ്‌തിരുന്നു. കേസ് രജിസ്‌റ്റർ ചെയ്‌ത സാഹചര്യത്തിൽ അന്വേഷണം പൂർത്തിയാകുന്നത് വരെ ആനകളെ പരിപാടികൾക്ക് പങ്കെടുപ്പിക്കുന്നതിൽ നിന്നും പാപ്പാൻമാരെ വനംവകുപ്പ് വിലക്കിയിട്ടുണ്ട്.
Read also : ഐഫോൺ വിവാദം; വിനോദിനി ബാലകൃഷ്‌ണൻ ഇന്ന് കസ്‌റ്റംസിന് മുന്നിൽ ഹാജരാകണം