കൊച്ചി: ഐഫോൺ വിവാദത്തിൽ സിപിഎം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്‌ണൻ ഇന്ന് കസ്‌റ്റംസിന് മുന്നിൽ ഹാജരാകണം. വിനോദിനിയോട് കൊച്ചി കസ്‌റ്റംസ് പ്രിവന്റീവ് ഓഫീസിൽ രാവിലെ 11 മണിക്ക് ഹാജരാകാൻ നേരത്തെ നോട്ടീസ് നൽകിയിരുന്നു. എന്നാൽ വിനോദിനി ഹാജരാവുമോയെന്ന കാര്യത്തിൽ ഇപ്പോഴും ഉദ്യോഗസ്‌ഥർക്ക് ഉറപ്പ് ലഭിച്ചിട്ടില്ല.
നേരത്തെയും കസ്‌റ്റംസിന് മുൻപാകെ ഹാജരാകാൻ വിനോദിനിക്ക് നോട്ടീസ് നൽകിയിരുന്നെങ്കിലും ഹാജരായിരുന്നില്ല. ലൈഫ് മിഷൻ പദ്ധതിയിൽ യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ കൈക്കൂലിയായി നൽകിയ ഐഫോണുകളിലൊന്ന് വിനോദിനിക്ക് എങ്ങനെ ലഭിച്ചുവെന്നാണ് കസ്‌റ്റംസ് പരിശോധിക്കുന്നത്.
ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് 5 ഐഫോണുകളാണ് സന്തോഷ് ഈപ്പൻ വാങ്ങിയിരുന്നത്. ഇതിൽ ഏറ്റവും വില കൂടിയ ഐഫോണാണ് വിനോദിനിയുടെ കൈവശം ഉണ്ടായിരുന്നതെന്നാണ് കസ്‌റ്റംസ് കണ്ടെത്തൽ. ഐഎംഇഐ നമ്പർ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്.
Read also: ശ്രീറാം വെങ്കിട്ടരാമൻ തിരഞ്ഞെടുപ്പ് നിരീക്ഷകൻ; പരാതി