മലപ്പുറം: മസ്ജിദുകളിലെ ആരാധനക്ക് പങ്കെടുക്കുന്ന ആളുകളുടെ എണ്ണത്തിൽ ഏർപ്പെടുത്തിയ നിബന്ധനകളിൽ വിട്ടുവീഴ്ച ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് രമേശ്ചെന്നിത്തല, വിവിധ രാഷ്ട്രീയ
കക്ഷി നേതാക്കൾ എന്നിവർക്ക് കേരള മുസ്ലിം ജമാഅത്ത് മലപ്പുറം ജില്ലാകമ്മിറ്റി നിവേദനം നൽകി.
കോവിഡ് വ്യാപന പാശ്ചാത്തലത്തിൽ സ്വീകരിക്കേണ്ട തുടർ നടപടികൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിളിച്ചു കൂട്ടിയ സർവകക്ഷി യോഗം നാളെ തിരുവനന്തപുരത്ത് നടക്കാനിരിക്കെ, അതിൽ ചർച്ചക്കെടുക്കേണ്ട വിഷയമെന്ന നിലക്കാണ് നിവേദനം ഇമെയിൽ ആയി നൽകിയത്.
“അതാത് സമയത്ത് സർക്കാർ പുറപ്പെടുവിക്കുന്ന പ്രത്യേക നിർദേശങ്ങൾ പാലിച്ചുകൊണ്ടും മറ്റു പൊതുയിടങ്ങളിൽ പോലും പാലിക്കാത്ത സൂക്ഷ്മതയും മുൻകരുതലുകളും പാലിച്ചുമാണ് പള്ളികളിൽ ആരാധനകർമങ്ങൾ നിർവഹിക്കുന്നത്. ഇനിയൊരു അടിയന്തിര ഘട്ടം സംജാതമാവുകയാണെങ്കിൽ പോലും ഏറ്റവും ചുരുങ്ങിയത് 40 ആൾക്കെങ്കിലും ചെറിയ പള്ളികളിലും മറ്റിടങ്ങളിൽ പള്ളിയുടെ വ്യാപ്തിക്കനുസരിച്ച് സാമൂഹിക അകലം പാലിച്ച് ആളുകളെ പ്രവേശിപ്പിക്കാനും അനുവദിക്കണം. പള്ളികളിൽ നിസ്കാരത്തിന് അഞ്ചു പേരെ പരിമിതപ്പെടുത്തി മലപ്പുറം ജില്ലാ കളക്ടർ ഇറക്കിയിരുന്ന ഉത്തരവ് പോലെ വിവിധ ഉദ്യോഗസ്ഥർ സംസ്ഥാന മാനദണ്ഡങ്ങൾക്കും കീഴ് വഴക്കങ്ങളും മറികടന്ന് ഉത്തരവിറക്കുന്ന സാഹചര്യങ്ങൾ ആവർത്തിക്കാതിരിക്കാനും ഇടപെടണം“; ജില്ലാ കമ്മിറ്റി നിവേദനത്തിൽ ആവശ്യപ്പെട്ടു.
പ്രസിഡണ്ട് കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി, ജനറൽ സെക്രട്ടറി പിഎം മുസ്തഫ കോഡൂർ, ഫിനാൻസ് സെക്രട്ടറി എംഎൻ കുഞ്ഞഹമ്മദാജി എന്നിവരാണ് നിവേദനം നൽകിയിരിക്കുന്നത്.
Most Read: സർക്കാരിനെ വിമർശിക്കുന്ന ട്വീറ്റുകൾ വേണ്ട; ട്വിറ്ററിന് നോട്ടീസയച്ച് കേന്ദ്രം