റിയാദ്: സൗദി അറേബ്യയില്‍ തൊഴില്‍, താമസ നിയമലംഘനങ്ങളുടെ പേരില്‍ ഇതുവരെ 57 ലക്ഷത്തിലധികം പേര്‍ പിടിയിലായിട്ടുണ്ടെന്ന് ഔദ്യോഗിക കണക്കുകള്‍. നിയമലംഘകരെ പിടികൂടാന്‍ ആരംഭിച്ച ക്യാംപയിന്റെ ഭാഗമായി ഈ വര്‍ഷം ജൂണ്‍ 16 വരെ പിടിയിലായവരുടെ കണക്കാണിത്. 2017 നവംബര്‍ 15നായിരുന്നു ക്യാംപയിന്‍ ആരംഭിച്ചത്.
ഇക്കാലയളവില്‍ ആകെ 56,51,619 പേര്‍ അറസ്‌റ്റിലായതായാണ് കണക്കുകൾ വ്യക്‌തമാക്കുന്നത്. ഇവരില്‍ 43,23,083 പേര്‍ താമസ നിയമ ലംഘനത്തിനും 8,03,186 പേര്‍ തൊഴില്‍ നിയമ ലംഘനങ്ങള്‍ക്കുമാണ് അറസ്‌റ്റിലായത്.
അതേസമയം അതിര്‍ത്തി ലംഘനവുമായി ബന്ധപ്പെട്ട കേസുകളിൽ 5,25,350 പേരാണ് പിടിയിലായത്. ഇതിന് പുറമെ അയല്‍ രാജ്യങ്ങളില്‍ നിന്ന് അനധികൃതമായി സൗദി അറേബ്യയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചതിന് 9550 പേര്‍ അറസ്‌റ്റിലായി.
ഗതാഗത, മൽസ്യബന്ധന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടുള്ള നിയമ ലംഘനങ്ങള്‍ക്കാണ് 8241 പേര്‍ അറസ്‌റ്റിലായത്. 2769 സ്വദേശികളും മൽസ്യബന്ധനവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ക്ക് പിടിയിലായിട്ടുണ്ട്. ഇവരില്‍ 7,15,216 പേര്‍ക്കെതിരെ ഉടനടി ശിക്ഷാ നടപടികള്‍ സ്വീകരിച്ചു. അതേസമയം 9,13,306 പേരെ യാത്രാ രേഖകള്‍ ശരിയാക്കാന്‍ അതത് രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങള്‍ക്ക് കൈമാറി. 15,59,919 പേരെ നടപടികള്‍ പൂര്‍ത്തിയാക്കി രാജ്യത്തുനിന്ന് നാടുകടത്തുകയും ചെയ്‌തിട്ടുണ്ട്.
Most Read: ജമ്മുവിലെ ഇരട്ട സ്‌ഫോടനം; ശ്രീനഗറിലും പഠാന്‍കോട്ടിലും അതീവ ജാഗ്രതാ നിര്‍ദ്ദേശം