വെംബ്ളി: യൂറോ കപ്പ് പ്രീക്വാർട്ടർ പോരാട്ടങ്ങൾ പുരോഗമിക്കവെ ഇന്നത്തെ ശ്രദ്ധേയമായ മൽസരത്തിൽ കരുത്തരായ ഇംഗ്ളണ്ട് മുൻ ലോക ചാമ്പ്യൻമാരായ ജർമനിയെ നേരിടും. രാത്രി 9.30ന് ഇംഗ്ളണ്ടിലെ വെംബ്ളിയിലാണ് മൽസരം നടക്കുന്നത്. ഇന്നലെ നടന്ന മൽസരത്തിൽ ഫ്രാൻസ് തോറ്റ് പുറത്തായതോടെ ടൂർണമെന്റ് പ്രവചനാതീതമാകുന്ന കാഴ്‌ചയാണ് കാണുന്നത്.
1966ലെ ലോകകപ്പ് ഫൈനലിൽ ജർമനിയെ തോൽപ്പിച്ച് കിരീടം നേടിയതിന് ശേഷം പിന്നീടങ്ങോട്ട് വമ്പൻ ടൂർണമെന്റുകളിൽ ജർമനിക്ക് മുൻപിൽ മുട്ടുമടക്കുന്ന ഇംഗ്ളണ്ട് ഇക്കുറി പതിവ് തെറ്റിക്കുമെന്ന് പ്രതീക്ഷിക്കാം. ജർമനിയുടെ കരുത്തിന് മുന്നിൽ ഒട്ടും ഭയമില്ലാതെ തന്നെയാവും ഗാരെത് സൗത്ത്‌ഗേറ്റിന്റെ കുട്ടികൾ ഇന്ന് കളത്തിലിറങ്ങുക.
വാൾക്കർ, സ്‌റ്റോൺസ്, ഹാരി മഗ്വയർ എന്നിവർ ഉൾപ്പെടുന്ന ത്രയമാവും ഇന്ന് പ്രതിരോധത്തിൽ അണിനിരക്കുക. മധ്യനിരയിലേക്ക് ഫിൽ ഫോർഡനെ തിരിച്ചുവിളിക്കാൻ സൗത്ത്‌ഗേറ്റ് തയ്യാറായേക്കും. അതേസമയം മുന്നേറ്റ നിരയിൽ ഹാരി കെയ്‌നൊപ്പം സ്‌റ്റെർലിംഗ് തന്നെയാവും എത്തുക. മികച്ച ഒത്തിണക്കത്തോടെ കളിച്ചാൽ ഇംഗ്ളണ്ടിന് ജയം വിദൂരമല്ല.
അതേസമയം ജർമനിയാവട്ടെ അവരുടെ തനത് ശൈലിയിൽ തന്നെയാവും ഇന്ന് കളത്തിൽ ഇറങ്ങുക. ആക്രമണത്തിന് മുൻതൂക്കം കൊടുത്താവും ആദ്യ ഇലവനെ ജോക്കിം ലോ ഒരുക്കുക. തോമസ് മുള്ളർ, ടോണി ക്രൂസ് തുടങ്ങിയ പ്രമുഖർ ആദ്യ ഇലവനിൽ ഉണ്ടാകും എന്നുറപ്പാണ്. ജോഷ്വാ കിമ്മിച്ച്, ആന്റണി റുഡിഗർ എന്നിവരും ഇറങ്ങിയേക്കും.
Read Also: ‘മിഷന്‍ സി’ ഹിന്ദി ഡബ്ബിംഗ് അവകാശം വിറ്റത് റെക്കോര്‍ഡ് തുകയ്‌ക്ക്