ന്യൂഡെൽഹി: മകന് പ്രായപൂർത്തിയായെന്ന കാരണത്താൽ വിദ്യാഭ്യാസ ചിലവുകൾ വഹിക്കുന്നതിൽ നിന്ന് പിതാവിന് വിട്ടുനിൽക്കാനാവില്ലെന്ന് ഡെൽഹി ഹൈക്കോടതി. മകന് സാമ്പത്തിക-സാമൂഹിക സുരക്ഷിതത്വം ഉണ്ടാവുന്നത് വരെ ചിലവുകൾ വഹിക്കാൻ പിതാവിന് ഉത്തരവാദിത്തം ഉണ്ടെന്നും കോടതി നിരീക്ഷിച്ചു.
മകന് പതിനെട്ട് വയസ് പൂർത്തിയായതിനാൽ വിദ്യാഭ്യാസ ചെലവുകൾ വഹിക്കുന്നതിൽ നിന്ന് ഒഴിവാക്കി തരണമെന്ന ഹരജി തള്ളിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം. വേർപിരിഞ്ഞ ഭാര്യക്കൊപ്പം കഴിയുന്ന മകന് 18 വയസ് പൂർത്തിയാവുന്നത് വരെയോ സ്‌ഥിരവരുമാനം നേടുന്നതുവരെയോ പ്രതിമാസം 15,000 രൂപ നഷ്‌ടപരിഹാരം നൽകണമെന്ന് നേരത്തെ ഹൈക്കോടതി പുറപ്പെടുവിച്ച വിധി പുനഃപരിശോധിച്ചു കൊണ്ടാണ് ഈ ഉത്തരവ്.
ഭൂരിഭാഗം കുടുംബങ്ങളിലും സ്‌ത്രീകൾക്ക് സാമൂഹിക-സംസ്‌കാരിക കാരണങ്ങൾ കൊണ്ട് ജോലിചെയ്യാൻ സാധിക്കുന്നില്ല. അതിനാൽ പലർക്കും സാമ്പത്തിക സ്വാതന്ത്ര്യമില്ല. വരുമാനം നേടുന്ന സ്‌ത്രീകൾ ഉണ്ടെങ്കിലും പിതാവിന് മക്കളുടെ വിദ്യാഭ്യാസത്തിന്റെയോ ജോലിയുടെയോ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞു നിൽക്കാനാവില്ല.
മകന് പ്രായപൂർത്തിയായിട്ടുണ്ടാകാം, പക്ഷേ സാമ്പത്തിക സ്വാതന്ത്ര്യം നേടാൻ കഴിഞ്ഞിട്ടുണ്ടാവില്ല. പതിനെട്ട് വയസിൽ മകൻ ചിലപ്പോൾ പഠിക്കുകയോ പഠനം പൂർത്തിയാക്കി ഉപരിപഠനത്തിന് ശ്രമിക്കുകയോ ആവാം. മകനുവേണ്ടി പണം ചിലവഴിക്കുന്ന ഭാര്യക്ക് നഷ്‌ടപരിഹാരം നൽകാനും പിതാവിന് ഉത്തരവാദിത്തം ഉണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. 1997ൽ വിവാഹം കഴിഞ്ഞ് 2011ൽ വേർപിരിഞ്ഞ ദമ്പതികളിൽ പിതാവാണ് ഹരജിയുമായി കോടതിയെ സമീപിച്ചത്.
Read Also: അജയ് മിശ്രക്കെതിരെ നടപടി വേണം; ട്രെയിൻ തടയൽ സമരവുമായി കർഷകർ