ന്യൂഡെൽഹി: ലഖിംപൂർ ഖേരി കൂട്ടകൊലപാതകത്തിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രക്കെതിരെ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധം കടുപ്പിച്ച് കർഷകർ. ഇതിന്റെ ഭാഗമായി രാജ്യവ്യാപകമായി ഇന്ന് കർഷകർ ട്രെയിനുകൾ തടയും. സംയുക്‌ത കിസാൻ മോർച്ചയാണ് ഇക്കാര്യം ആഹ്വാനം ചെയ്‌തിരിക്കുന്നത്.
രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെയാണ് ട്രെയിനുകൾ തടയാൻ തീരുമാനിച്ചിരിക്കുന്നത്. പഞ്ചാബിൽ 36 ഇടങ്ങളിൽ ട്രെയിനുകൾ തടയുമെന്നും, എന്നാൽ സമരം സമാധാനപരമായിരിക്കും എന്നും സംയുക്‌ത കിസാൻ മോർച്ച വ്യക്‌തമാക്കി.
ലഖിംപൂർ ഖേരി കൂട്ടക്കൊലയിൽ ക്രിമിനൽ ഗൂഢാലോചന കുറ്റം ചുമത്തി കേന്ദ്രമന്ത്രി അജയ് മിശ്രക്ക് എതിരെയും കേസെടുത്തിരുന്നു. എന്നാൽ ഇതുവരെയും നടപടി സ്വീകരിക്കാത്തതിനെ തുടർന്നാണ് പ്രതിഷേധം കടുപ്പിക്കാൻ കർഷകർ തീരുമാനിച്ചത്. അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയെ കൊലക്കുറ്റം ചുമത്തി അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. പ്രതിഷേധം നടത്തിയിരുന്ന കർഷകർക്ക് നേരെ വാഹനമിടിച്ച് കയറ്റിയാണ് ലഖിംപൂരിൽ കൂട്ടക്കൊല നടത്തിയത്. 4 കർഷകർ ഉൾപ്പടെ 9 പേരാണ് സംഘർഷത്തിൽ മരിച്ചത്.
Read also: നിലമ്പൂർ കാടുകളിൽ മാവോയിസ്‌റ്റ് സാന്നിധ്യം; സ്‌ഥിരീകരിച്ച് പോലീസ്