മലപ്പുറം: നിലമ്പൂർ വനത്തിനുള്ളിൽ വീണ്ടും മാവോവാദികൾ എത്തിയതായി വിവരം. പോത്തുകൾ മുണ്ടേരി ഉൾവനത്തിലെ വാണിയാമ്പുഴ ആദിവാസി കോളനിയിൽ മാവോവാദികൽ എത്തിയതായി പോലീസ് സ്‌ഥിരീകരിച്ചിട്ടുണ്ട്. വെള്ളിയാഴ്‌ച രാത്രി കോളനിയിൽ എത്തിയ സംഘം മണിക്കൂറുകളോളം ആദിവാസികളുമായി ആശയവിനിമയം നടത്തിയതായി പോലീസ് അറിയിച്ചു. നിലമ്പൂർ വനമേഖലയിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്‌ത ശക്‌തമായ മഴ മുതലാക്കിയാണ് സംഘം കോളനിയിൽ എത്തിയതെന്നാണ് സൂചന.
ആറുപേരടങ്ങിയ സംഘമാണ് എത്തിയതെന്ന് കോളനി വാസികൾ പോലീസിൽ മൊഴി നൽകിയിട്ടുണ്ട്. ആയുധങ്ങളോട് കൂടിയാണ് ഇവർ എത്തിയത്. വാണിയാമ്പുഴ ആദിവാസി കോളനിയിൽ പോലീസ് സ്‌ഥിരമായി വരാറുണ്ടോ, സമീപമുള്ള ആദിവാസി കോളനികൾ ഏതൊക്കെയാണ് തുടങ്ങിയ ചോദ്യങ്ങളാണ് കോളനി വാസികളോട് സംഘം ചോദിച്ചറിഞ്ഞത്. മഴ കനത്തതോടെ വിവരമറിഞ്ഞാലും ചാലിയാർ കടന്ന് പൊലീസിന് കോളനിയിൽ എളുപ്പമെത്താൻ കഴിയില്ല. ഇത് മുന്നിൽക്കണ്ടാണ് മാവോയിസ്‌റ്റ് സംഘം കോളനിയിൽ എത്തിയതെന്നാണ് വിവരം.
സംഭവം സംബന്ധിച്ച് കൂടുതൽ സ്‌ഥിരീകരണത്തിനുള്ള ശ്രമങ്ങൾ നടത്തിവരികയാണെന്ന് നിലമ്പൂർ ഡിവൈഎസ്‌പി സാജു കെ അബ്രഹാം പറഞ്ഞു. 2020 മാർച്ച് 11ന് ആണ് അവസാനമായി മലപ്പുറം ജില്ലയിൽ മാവോവാദികളുടെ സാന്നിധ്യം സ്‌ഥിരീകരിച്ചത്. അതേസമയം, കഴിഞ്ഞ പത്തിന് മാവോവാദികളുടെ സാന്നിധ്യം വയനാട്ടിൽ ഉണ്ടായിരുന്നതായി പോലീസ് പറയുന്നു.
Most Read: ജാതി പറയുന്നത് നീതി ഉറപ്പാക്കാൻ; വെള്ളാപ്പള്ളി നടേശൻ