കൊല്ലം: പിന്നോക്ക വിഭാഗങ്ങള്‍ക്ക് ഇതുവരെയും നീതി നിഷേധിക്കപ്പെട്ടെന്നും, നാളെയും ഇത് ആവര്‍ത്തിക്കരുതെന്ന് കരുതിയാണ് ജാതി പറയുന്നതെന്നും എസ്എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ജാതി പറയുക തന്നെ ചെയ്യും, രാഷ്‌ട്രീയ മോഹം കൊണ്ട് സംഘടനാ തലപ്പത്ത് എത്തിയ ചില നേതാക്കളുടെ പിഴവുകളാണ് സമുദായങ്ങള്‍ക്ക് നഷ്‌ടങ്ങള്‍ സമ്മാനിച്ചത്.
എസ്എന്‍ഡിപി യോഗത്തെ രാഷ്‌ട്രീയവൽക്കരിച്ച് മതേതരത്വം പറഞ്ഞ് ഇവര്‍ സംഘടനയെ സ്വന്തം വളര്‍ച്ചക്ക് ഉപയോഗിച്ചു. ജാതി പറയാനുള്ള മടിയാണ് ഈഴവരുടെ ശാപം. ജാതി സംവരണം നിലനില്‍ക്കുന്ന നാട്ടില്‍ ജാതി പറയാതിരുന്നിട്ട് കാര്യമില്ല. കേരള കോണ്‍ഗ്രസും മുസ്‌ലിം ലീഗും രാഷ്‌ട്രീയ സമ്മര്‍ദ്ദ ശക്‌തിയായത് മതം പറഞ്ഞു തന്നെയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
മതേതരത്വം വണ്‍വേ ട്രാഫിക്കല്ല, ഹൈന്ദവര്‍ മതേതരവാദികൾ ആയതിനാലാണ് മറ്റു മതക്കാര്‍ക്ക് ഇവിടെ വളരാനായതെന്നും വെള്ളാപ്പള്ളി പറഞ്ഞു. പിന്നോക്ക വിഭാഗങ്ങളെ കൂട്ടത്തോടെ മതം മാറ്റിയ ക്രൈസ്‌തവ മിഷണറിമാര്‍ ലവ് ജിഹാദിനെതിരെ രംഗത്ത് വരുന്നത് തമാശയാണെന്നും, ഗോവയിലും കേരളത്തിന്റെ മലയോര മേഖലയിലും നടന്ന മതം മാറ്റങ്ങള്‍ മറന്നു പോകരുതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
Read Also: ജലനിരപ്പ് ഉയർന്നു; ഷോളയാർ ഡാം തുറക്കും, ജാഗ്രതാ നിർദ്ദേശം നൽകി അധികൃതർ