തൃശൂർ: കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ ജില്ലയിലെ ഷോളയാർ ഡാം ഇന്ന് രാവിലെ 10 മണിയോടെ തുറക്കും. ഈ സാഹചര്യത്തിൽ ചാലക്കുടി പുഴയുടെ തീരത്ത് താമസിക്കുന്ന ആളുകൾ കർശന ജാഗ്രത പുലർത്തണമെന്ന് അധികൃതർ വ്യക്‌തമാക്കി. അതേസമയം നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു.
തൃശൂർ ജില്ലയിലെ ഒറ്റപ്പെട്ട ഇടങ്ങളിൽ മാത്രമാണ് നിലവിൽ മഴ തുടരുന്നത്. വെള്ളം കയറിയ പ്രദേശങ്ങളിൽ നിന്നുൾപ്പടെ 300ലധികം ആളുകളാണ് നിലവിൽ ജില്ലയിലെ വിവിധ ക്യാംപുകളിൽ കഴിയുന്നത്. കൂടാതെ ചിമ്മിനി, പീച്ചി ഡാമുകളില്‍ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തിയ സാഹചര്യത്തിൽ കൂടുതല്‍ ജലം കുറുമാലി, മണലി പുഴകളിലേക്ക് എത്തുന്നതിനാൽ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം.
അതേസമയം മഴ വീണ്ടും ശക്‌തി പ്രാപിച്ച പശ്‌ചാത്തലത്തിൽ ഇടുക്കി ഡാമിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. ഇന്ന് രാവിലെ 7 മണിയോടെയാണ് ഓറഞ്ച് അലർട് പ്രഖ്യാപിച്ചത്. വെള്ളം ഒരടി കൂടെ ഉയരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രതാ മുന്നറിയിപ്പായ റെഡ് അലർട് പ്രഖ്യാപിക്കും.
Read also: ജാതി അധിക്ഷേപം; ക്രിക്കറ്റ് താരം യുവരാജ് സിംഗിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു