ഗുവഹാത്തി: ആസാമിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി വലിയ വിജയം നേടുമെന്ന് ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ്. ആസാമിൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ബിജെപി വിജയം നേടുമെന്ന എൻസിപി അധ്യക്ഷൻ ശരദ് പവാറിന്റെ പ്രവചനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘അസമിൽ ബിജെപി വിജയിക്കുമെന്ന് ഞങ്ങളുടെ എതിരാളികൾ പോലും അംഗീകരിച്ചിട്ടുണ്ട്. ശരദ് പവാർ ജിയുടെ മുഴുവൻ പ്രസ്‌താവനയോടും ഞാൻ യോജിക്കുന്നില്ലെങ്കിലും, അസമിൽ ബിജെപി വിജയിക്കുമെന്ന് അദ്ദേഹം വിശ്വസിക്കുന്നുണ്ടെങ്കിൽ, അത് ഞങ്ങളുടെ വിജയത്തെയാണ് കാണിക്കുന്നത്’; ഫഡ്‌നാവിസ് പറഞ്ഞു. ഗുവാഹത്തി സന്ദർശനത്തിനിടെ ആയിരുന്നു ഫഡ്‌നാവിസിന്റെ പ്രതികരണം.
ആസാമിൽ ബിജെപി അധികാരം നിലനിർത്തുമെന്നും എന്നാൽ മറ്റ് സംസ്‌ഥാനങ്ങളിൽ മറ്റ് പാർട്ടികൾ വിജയിക്കുമെന്നും ആയിരുന്നു ശരദ് പവാർ പറഞ്ഞിരുന്നത്. ‘ആസാമിൽ ബിജെപിയുടെ അവസ്‌ഥ മറ്റ് സംസ്‌ഥാനങ്ങളെ അപേക്ഷിച്ച് താരതമ്യേന മികച്ചതാണ്. അസമിൽ ബിജെപി അധികാരം നിലനിർത്തും, മറ്റ് സംസ്‌ഥാനങ്ങളിൽ മറ്റ് രാഷ്‌ട്രീയ പാർട്ടികളും തിരഞ്ഞെടുപ്പിൽ വിജയിക്കും’; ശരദ് പവാർ പറഞ്ഞു.
അതേസമയം ബിജെപിയുടെ എല്ലാ ശ്രമങ്ങളെയും മറികടന്ന് മമത ബാനർജി ബംഗാളിൽ ഭരണം നിലനിർത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പശ്‌ചിമ ബംഗാൾ ഇത്തവണ തൃണമൂൽ കോൺഗ്രസ്, കോൺഗ്രസ്-ഇടത് സഖ്യം, ബിജെപി എന്നിങ്ങനെയുള്ള ഒരു ത്രികോണ മൽസരത്തിനാണ് സാക്ഷ്യം വഹിക്കുക. മാർച്ച് 27 മുതൽ എട്ട് ഘട്ടങ്ങളിലായി ആണ് ബംഗാളിൽ തിരഞ്ഞെടുപ്പ് നടക്കുക.
ആസാമിൽ മാർച്ച് 27, ഏപ്രിൽ 1, ഏപ്രിൽ 6 എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളായാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. മെയ് 2നാണ് വോട്ടെണ്ണൽ. തമിഴ്‌നാട്, കേരളം, പുതുച്ചേരി എന്നിവിടങ്ങളിൽ ഏപ്രിൽ 6ന് ഒറ്റ ഘട്ടത്തിൽ തന്നെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും.
Read Also: അംബാനിക്ക് ഭീഷണി; സച്ചിൻ വാസി ഓടിച്ച കാറിൽ സ്‌ഫോടക വസ്‌തു നിറച്ച വാഹനത്തിന്റെ നമ്പർ പ്ളേറ്റ്