ടെൽ അവീവ്: ഗാസയിലെ സ്‌ഥിതി അതീവ ഗുരുതരമെന്ന് യുഎൻ ഭക്ഷ്യസംഘടന. വെള്ളം, ഭക്ഷണം, എന്നിവക്ക് ഇസ്രയേൽ സമ്പൂർണ നിരോധനം ഏർപ്പെടുത്തിയതാണ് പ്രതിസന്ധിക്ക് കാരണമായത്. ഗാസയിലെ 50,000ത്തോളം ഗർഭിണികൾക്ക് കുടിവെള്ളമോ ഭക്ഷണമോ അവശ്യ മരുന്നുകളോ ലഭിക്കുന്നില്ലെന്നാണ് യുഎൻ ഭക്ഷ്യസംഘടന അറിയിക്കുന്നത്. 34 ആരോഗ്യ കേന്ദ്രങ്ങൾ ഗാസയിൽ അക്രമിക്കപ്പെട്ടെന്നാണ് നിഗമനം. 11 ആരോഗ്യ പ്രവർത്തകരും കൊല്ലപ്പെട്ടിട്ടുണ്ട്.
അതേസമയം, അപ്രതീക്ഷിത ആക്രമണത്തിലൂടെ ഇസ്രയേലിൽ കടന്നുകയറി ബന്ദികളാക്കിയവരെ മോചിപ്പിക്കുന്നത് വരെ, ഗാസക്ക് മനുഷ്യത്വപരമായ ഒരു സഹായവും നൽകാൻ അനുവദിക്കില്ലെന്നാണ് ഇസ്രയേൽ ആവർത്തിച്ച് വ്യക്‌തമാക്കുന്നത്. ഇസ്രയേൽ ഇസ്രയേൽ ഊർജമന്ത്രി ഇസ്രയേൽ കട്‌സ് ആണ് നിലപാട് കടുപ്പിച്ച് രംഗത്തെത്തിയത്.
”ഗാസയിലേക്ക് സഹായമോ? ഹമാസ് ബന്ദികളാക്കിയ ഇസ്രയേൽ പൗരൻമാർ വീടുകളിൽ തിരിച്ചെത്തുന്നത് വരെ ഒരു ഇലക്‌ട്രിക് സ്വിച്ച് ഓണാവില്ല. വെള്ളത്തിന്റെ ഒരു ടാപ്പ് പോലും തുറക്കില്ല. ഒറ്റ ഇന്ധന ട്രക്ക് പോലും അവിടേക്ക് പ്രവേശിക്കില്ല”- കട്‌സ് പറഞ്ഞു. ഹമാസ് ശനിയാഴ്‌ച നടത്തിയ മിന്നലാക്രമണത്തിൽ ഇസ്രയേൽ പൗരൻമാരും വിദേശികളും ഉൾപ്പടെ 150 പേരെ ബന്ദികളാക്കി ഗാസ മുനമ്പിലേക്ക് കൊണ്ടുപോയിട്ടുണ്ടെന്നാണ് റിപ്പോർട്.
ഇതുവരെ യുദ്ധത്തിൽ ഇരുപക്ഷത്തുമായി കൊല്ലപ്പെട്ടവരുടെ എണ്ണം 3600 കടന്നതായാണ് വിവരം. അതേസമയം, ഹമാസ് ആക്രമണത്തിൽ 27 അമേരിക്കക്കാർ കൊല്ലപ്പെട്ടതായി വൈറ്റ് ഹൗസ് അറിയിച്ചു. ഗാസയിലെ സാധാരണ ജനങ്ങളെ സംരക്ഷിക്കാൻ ഇസ്രയേൽ മുൻകരുതലുകൾ എടുക്കണമെന്ന് അമേരിക്ക സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ളിങ്കൻ ഇസ്രയേൽ നേതൃത്വത്തോട് ആവശ്യപ്പെട്ടു. ആന്റണി ബ്ളിങ്കൻ ഇന്ന് അറബ് രാജ്യങ്ങളുമായി കൂടിക്കാഴ്‌ച നടത്തും.
അതേസമയം, അമേരിക്കൻ സൈനിക വിമാനങ്ങൾ യുഎഇയിലെ അൽദഫ്ര എയർ ബേസിൽ എത്തിയതുമായി അബന്ധത്തപ്പെട്ട അഭ്യൂഹങ്ങൾ യുഎഇ പ്രതിരോധ മന്ത്രാലയം തള്ളി. വിമാനം അൽദഫ്രയിൽ എത്തിയത് ഇസ്രയേലിനെ സഹായിക്കാനാണെന്ന മാദ്ധ്യമ റിപ്പോർട്ടുകൾ അടിസ്‌ഥാന രഹിതമാണെന്ന് യുഎഇ വ്യക്‌തമാക്കി. അമേരിക്ക, യുഎഇ സൈനിക സഹകരണത്തിന്റെ ഭാഗമായി മാസങ്ങൾക്ക് മുൻപ് തീരുമാനിച്ച പദ്ധതികളുടെ ഭാഗമായാണ് വിമാനമെത്തിയത്. ഇപ്പോൾ നടക്കുന്ന സംഭവങ്ങളുമായി വിമാനത്തിന്റെ വരവിന് ബന്ധമില്ലെന്നും യുഎഇ മന്ത്രാലയം വ്യക്‌തമാക്കി.
അതേസമയം, ഹമാസ് ആക്രമണത്തിൽ സുരക്ഷാ വീഴ്‌ച ഇസ്രയേൽ സമ്മതിച്ചു. ഹമാസ് ആക്രമണത്തെ മുൻകൂട്ടി കാണാൻ കഴിയാതെ പോയെന്ന് ഇസ്രയേൽ വ്യക്‌തമാക്കി. ഗാസ മുനമ്പിൽ സൈന്യം തമ്പടിച്ചതായി ഇസ്രയേൽ വ്യക്‌തമാക്കിയിട്ടുണ്ട്. ഗാസ മുനമ്പ് പൂർണമായും തങ്ങളുടെ അധീനതയിലാണെന്നും ഇസ്രയേൽ അവകാശപ്പെടുന്നു.
Most Read| നിർത്തിയിട്ട ഓട്ടോ തിരക്കുള്ള റോഡിലേക്കു ഉരുണ്ടിറങ്ങി; രക്ഷകയായെത്തിയ മിടുക്കിയിതാ മലപ്പുറത്തുണ്ട്!