ചണ്ഡീഗഢ്: റിപ്പബ്‌ളിക് ദിനത്തിൽ നടന്ന സംഭവത്തിന് ശേഷം താൻ എല്ലായിടത്ത് നിന്നും പുറത്താക്കപ്പെട്ടുവെന്ന് പഞ്ചാബി നടൻ ദീപ് സിദ്ദു. രണ്ട് ദിവസം മുമ്പ് കർഷക സമരത്തിൽ പങ്കെടുക്കാൻ എത്തിയ ദീപ് സിദ്ദുവിനെ ജനക്കൂട്ടം ഓടിച്ചുവിട്ടിരുന്നു. ഇതിന് പിന്നാലെ ഫേസ്ബുക്ക് ലൈവിൽ വന്ന നടൻ ഏറെ വികാരാധീതനായാണ് പ്രതികരിച്ചത്.
ജനുവരി 26ന് കർഷകരെ ചെങ്കോട്ടയിലേക്ക് നയിച്ചതിനും പിന്നീട് അവിടെയുണ്ടായ സംഘർഷങ്ങൾക്ക് പിന്നിലും ദീപ് സിദ്ദുവാണ് പ്രവർത്തിച്ചത് എന്നാരോപിച്ചാണ് ജനക്കൂട്ടം സമരമുഖത്ത് നിന്ന് ഇയാളെ ഓടിച്ചുവിട്ടത്. ഇതിനുശേഷമായിരുന്നു സിദ്ദുവിന്റെ ലൈവ്. ‘കർഷക പ്രക്ഷോഭത്തിന് വേണ്ടി ഞാൻ എന്നെത്തന്നെയാണ് സമർപ്പിച്ചത്. കഴിഞ്ഞ മാസങ്ങളായി എല്ലാ സമയവും ഞാൻ അവരോടൊപ്പം തന്നെയായിരുന്നു. സമരമുഖത്ത് സജീവമായ ഒരു വ്യക്‌തിയായിരുന്നു ഞാൻ. നിങ്ങൾ അതൊന്നും കാണുന്നില്ലേ?’ ദീപ് സിദ്ദു ചോദിക്കുന്നു.
എല്ലാവരും തന്നെ ഉപേക്ഷിച്ചുവെന്നും 2019ൽ ബിജെപിയിലെ സണ്ണി ഡിയോളിന് വേണ്ടിയാണ് താൻ പ്രചാരണം നടത്തിയതെന്നും സിദ്ദു പറഞ്ഞു. എന്നാൽ, അവരെല്ലാം തന്നെ ഇപ്പോൾ കയ്യൊഴിഞ്ഞിരിക്കുകയാണ്.
നേതാക്കളും ഗായകരും ഉൾപ്പടെ അന്ന് ചെങ്കോട്ടയിൽ അഞ്ച് ലക്ഷത്തിൽ അധികം ആളുകൾ ഉണ്ടായിരുന്നു. എന്നാൽ, അതിൽ നിങ്ങൾ ഒരാളെ മാത്രം മാറ്റിനിർത്തി, രാജ്യദ്രോഹിയെന്ന് വിളിച്ചു, എന്നെ മാത്രം ഒറ്റപ്പെടുത്തി. രണ്ട് ദിവസം ഭക്ഷണം പോലുമില്ലാതെ ഞാൻ അലയുകയായിരുന്നു. രണ്ട് ദിവസം മുമ്പ് പട്യാലയിൽ എത്തിയപ്പോൾ എന്നെ കുടുക്കാൻ പോലീസും അവിടെ ഉണ്ടായിരുന്നു.
അറസ്‌റ്റ് എനിക്ക് ഭയമില്ല, ബിഹാറി തൊഴിലാളികൾ പഞ്ചാബികളേക്കാൾ ഭേദമാണ്. അവരാണ് തനിക്ക് ഭക്ഷണം നൽകിയത്. ദീപ് സിദ്ദു ലൈവിലൂടെ പറഞ്ഞു.
കർഷകരുടെ ട്രാക്‌ടർ റാലിയുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘർഷത്തിൽ ഡെൽഹി പോലീസ് ഇയാൾക്കെതിരെ കേസെടുത്തിരുന്നു. ചെങ്കോട്ടയില്‍ നടന്ന സംഭവങ്ങള്‍ക്ക് പിന്നില്‍ ദീപ് സിദ്ദുവാണെന്ന് കര്‍ഷകര്‍ പ്രസ്‌താവന ഇറക്കിയതിന് പിന്നാലെയാണ് ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തത്.
ചെങ്കോട്ടക്കുള്ളില്‍ കയറിയ പ്രതിഷേധക്കാര്‍ സിഖ് മത പതാക കൊടിമരത്തില്‍ ഉയര്‍ത്തിയെന്നാണ് കേന്ദ്രം പറയുന്നത്. എന്നാൽ ചെങ്കോട്ടയിലെക്ക് കർഷകരെ നയിച്ചതും കൊടി നാട്ടാൻ ആഹ്വാനം നൽകിയതും ദീപ് സിദ്ദുവാണെന്നാണ് കർഷകരുടെ വാദം.
ഇയാൾക്ക് ബിജെപിയുമായി ബന്ധമുണ്ടെന്ന പ്രചാരണം ശക്‌തമാണ്. മോദിക്കൊപ്പം ദീപ് സിദ്ദു നിൽക്കുന്ന ചിത്രങ്ങളും പുറത്തുവന്നിരുന്നു. സിദ്ദുവിനെ ഒളിവിൽ കഴിയാൻ സഹായിക്കുന്നത് ബിജെപിയും ഡെൽഹി പോലീസുമാണെന്നാണ് ശിരോമണി അകാലിദളിന്റെ ആരോപണം.
Also Read: ബജറ്റ് നിരാശാജനകം, റോഡ് അല്ലാതെ കേരളത്തിന് മറ്റൊന്നുമില്ല; ചെന്നിത്തല