തിരുവനന്തപുരം: എസ്‌എസ്‌എൽസി, ഹയർ സെക്കണ്ടറി പരീക്ഷാ ക്രമീകരണത്തെ തിരഞ്ഞെടുപ്പ് നടപടികൾ ബാധിക്കില്ലെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥർ അറിയിച്ചു. ഏപ്രിൽ ആറിന് വോട്ടെടുപ്പ് കഴിഞ്ഞ് ഒരു ദിവസത്തെ ഇടവേളക്ക് ശേഷം നടക്കുന്ന പരീക്ഷകളെ സംബന്ധിച്ച് ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥരുടെ വിശദീകരണം.
എന്നാൽ, തിരഞ്ഞെടുപ്പ് ഡ്യൂട്ടിയും പരീക്ഷാ ജോലിയുമുള്ള അധ്യാപകരും സ്‌കൂൾ ജീവനക്കാരും ഇത്തിരി വലഞ്ഞേക്കും. തിരഞ്ഞെടുപ്പിന്റെ പിറ്റേന്ന് തന്നെ പരീക്ഷക്കുള്ള ഒരുക്കങ്ങൾ തുടങ്ങണം. വോട്ടെടുപ്പ് കഴിഞ്ഞ് പോളിങ് സാമഗ്രികൾ രാത്രിയോടെ തന്നെ മാറ്റുന്നതിനാൽ പരീക്ഷയുടെ തയാറെടുപ്പുകൾക്ക് പ്രായോഗിക പ്രയാസങ്ങൾ ഉണ്ടാകില്ലെന്നും ഇതേപ്പറ്റി ആശങ്ക വേണ്ടെന്നുമാണ് തിരഞ്ഞെടുപ്പിന്റെ ചുമതലയുള്ള ഉദ്യോഗസ്‌ഥർ വ്യക്‌തമാക്കിയിരിക്കുന്നത്.
വിശദമായ കൂടിയാലോചനക്ക് ശേഷമാണ് പരീക്ഷാ തീയതി നിശ്‌ചയിച്ചത്. ബൂത്തുകൾക്കായി സ്‌കൂളുകളിലെ ഏതാനും മുറികൾ മാത്രമേ ആവശ്യമുള്ളൂ. ഏപ്രിൽ 30നാണ് പരീക്ഷകൾ അവസാനിക്കുക. മെയ് രണ്ടിന് വോട്ടെണ്ണൽ ആരംഭിക്കും. പരീക്ഷക്കും വോട്ടണ്ണലിനും ഇടയിൽ ഒരു ദിവസത്തെ ഇടവേള മാത്രമേയുള്ളൂ. എന്നാൽ, വോട്ടെണ്ണൽ കേന്ദ്രങ്ങൾക്കായി വളരെ കുറച്ച് സ്‌കൂളുകൾ മാത്രമേ ആവശ്യം വരികയുള്ളൂ എന്നും ഉദ്യോഗസ്‌ഥർ വിശദീകരിച്ചു.
പോളിങ് സമയം നീട്ടിയത് സംബന്ധിച്ച് അധ്യാപകർക്കിടയിൽ പരാതി ഉയർന്നിട്ടുണ്ട്. ഇക്കുറി പോളിങ് സമയം ഒരു മണിക്കൂറാണ് നീട്ടിയിരിക്കുന്നത്. രാത്രി 7 മണി വരെയാണ് പോളിങ്. അതേസമയം, നക്‌സൽ ഭീഷണി നിലനിൽക്കുന്ന മണ്ഡലങ്ങളിൽ വോട്ടെടുപ്പ് ആറ് മണി വരേയുള്ളൂ.
ദൂര സ്‌ഥലങ്ങളിൽ നിന്ന് പോളിങ് സാമഗ്രികളുമായി തിരഞ്ഞെടുപ്പ് ജോലിയുള്ള അധ്യാപകർ നിശ്‌ചിത കേന്ദ്രങ്ങളിൽ എത്താൻ രാത്രി ഏറെ വൈകിയേക്കും. മിക്കവർക്കും തൊട്ടടുത്ത ദിവസം പരീക്ഷാ ക്രമീകരണങ്ങൾക്ക് സ്‌കൂളുകളിൽ എത്തുകയും വേണം. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് അധ്യാപകർ പരാതി ഉന്നയിക്കുന്നത്.
Also Read: കർഷക പ്രതിഷേധം; തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്‌ഥാനങ്ങളിൽ ഇന്ന് തുടക്കം