തിരുവനന്തപുരം : സംസ്‌ഥാനത്തെ വിവിധ സർവകലാശാലകളിലെ പരീക്ഷകൾ ജൂൺ 15ആം തീയതിയോടെ ആരംഭിക്കും. ഓഫ്‌ലൈനായി തന്നെ പരീക്ഷകൾ നടത്താനാണ് തീരുമാനം. ഇക്കാര്യത്തിൽ തീരുമാനം എടുക്കുന്നതിനായി കഴിഞ്ഞ ദിവസം ഉന്നത വിദ്യാഭ്യാസമന്ത്രി വിവിധ സർവകലാശാലകളിലെ വൈസ് ചാൻസിലർമാരുമായി യോഗം ചേർന്നിരുന്നു.
യോഗത്തിൽ ഓഫ്‌ലൈനായി പരീക്ഷകൾ നടത്തുന്നതാണ് കൂടുതൽ അഭികാമ്യമെന്ന് വൈസ് ചാൻസിലർമാർ വ്യക്‌തമാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സംസ്‌ഥാനത്ത് നിലവിൽ കോവിഡ് നിയന്ത്രണങ്ങളും, ലോക്ക്ഡൗണും കർശനമായി നടപ്പാക്കുകയാണ്. നിയന്ത്രണങ്ങൾ നീക്കിയ ശേഷം ജൂൺ 15ആം തീയതിയോടെ പരീക്ഷകൾ നടത്താനാണ് നിലവിലെ തീരുമാനം.
വിവിധ സർവകലാശാല പരീക്ഷകൾക്കൊപ്പം തന്നെ കേരള എൻജിനിയറിങ്-മെഡിക്കൽ പ്രവേശന പരീക്ഷ(കീം)യുടെ തീയതിയും തീരുമാനിച്ചിട്ടുണ്ട്. ജൂലൈ 24ആം തീയതിയാണ് കീം പരീക്ഷ നടക്കുക. കൂടാതെ ടെക്‌നിക്കൽ സർവകലാശാലയിൽ അവസാന സെമസ്‌റ്റർ പരീക്ഷ ഓൺലൈനായി നടത്താൻ തീരുമാനിച്ചതായും മുഖ്യമന്ത്രി വ്യക്‌തമാക്കി.
Read also : സ്‍മാർട്ട് കിച്ചൺ പദ്ധതി; ജൂലൈ 10നകം റിപ്പോർട് സമർപ്പിക്കണമെന്ന് നിർദേശം