തിരുവനന്തപുരം: ഇടതു നയത്തിൽ വ്യതിയാനം ഉണ്ടായെന്ന വിമർശനത്തിന്റെ പാശ്‌ചാത്തലത്തിലാണ് സിപിഎം പുനരാലോചന നടത്തുന്നത്. പൊളിറ്റ് ബ്യൂറോയിൽ ചര്‍ച്ച ചെയ്‌ത ശേഷം മാത്രം തുടര്‍നടപടി മതിയെന്നാണ് തീരുമാനം. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷമായിരിക്കും പിബി വിഷയം പരിഗണിക്കുന്നത്.
നയപരമായി വിയോജിപ്പുണ്ടെന്ന് സിപിഐ സംസ്‌ഥാന സെക്രട്ടറി ബിനോയ് വിശ്വം സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദനെ അറിയിച്ചിരുന്നു. മുന്നണിയിൽ ചർച്ചവേണമെന്നാണ് സിപിഐയുടെ ആവശ്യം. മുന്നണി ചര്‍ച്ച ചെയ്യാതെ നിര്‍ദേശം നടപ്പിലാക്കരുതെന്നും പറഞ്ഞു. ഇതിനു പിന്നാലെയാണ് പിബി ചർച്ച ചെയ്‌ത ശേഷം മാത്രം തുടർനടപടിയെന്ന ഇപ്പോഴത്തെ തീരുമാനം. വിഷയത്തിൽ കാര്യമായ കൂടിയാലോചനകൾ നടന്നിട്ടില്ലെന്ന് പ്രതിപക്ഷ വിമർശനവും ഉയർന്നിരുന്നു.
ഈ മാസം അഞ്ചിന് അവതരിപ്പിച്ച രണ്ടാം എൽഡിഎഫ് സർക്കാരിന്റെ നാലാം ബജറ്റിലാണ് സ്വകാര്യ–വിദേശ സർവകലാശാലകൾ കേരളത്തിൽ സ്‌ഥാപിക്കുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ പ്രഖ്യാപിച്ചത്. രണ്ടാം പിണറായി സർക്കാരിനു പാർട്ടിയും എൽഡിഎഫും തയാറാക്കിയ നയമാർഗരേഖകളിൽ വിദേശ സർവകലാശാലക്ക് വ്യവസ്‌ഥയില്ല. പാർട്ടിയോ മുന്നണിയോ നയപരമായ തീരുമാനം എടുക്കാത്ത കാര്യമാണ് മന്ത്രി കെ.എൻ.ബാലഗോപാൽ ബജറ്റിൽ പ്രഖ്യാപിച്ചത്. ഇതോടെയാണ് നടപടി സിപിഎമ്മിന് പുനഃപരിശോധിക്കേണ്ടി വന്നത്.
വിദേശ സർവകലാശാലകളുമായി ബന്ധപ്പെട്ട് വിദ്യാർഥി പ്രതിനിധികളായോ വിദ്യാഭ്യാസ വിദഗ്‌ധരുമായോ ചർച്ച നടത്താതെ വിദേശ സർവകലാശാലകൾ കേരളത്തിലെത്തിക്കുന്നത് വിദ്യാഭ്യാസ മേഖലയിൽ വലിയ പ്രത്യാഘാതമുണ്ടാകുമെന്ന് എഐഎസ്എഫ് സംസ്‌ഥാന സെക്രട്ടറി പി കബീർ പറഞ്ഞിരുന്നു. ബജറ്റിലെ ആശയം മന്ത്രിയോട് തന്നെ ചോദിക്കണമെന്നും ഇദ്ദേഹം ചൊടിച്ചിരുന്നു. പുനരാലോചനയിൽ പ്രതീക്ഷയുണ്ടെന്ന് എസ്എഫ്‌ഐ സംസ്‌ഥാന പ്രസിഡണ്ട് കെ അനുശ്രീ പറഞ്ഞു.
MOST READ | നൊന്തുവിളിച്ച ആ കുരുന്ന് ഇനിയില്ല