തിരുവനന്തപുരം: എൽഡിഎഫ് പ്രകടന പത്രികയിൽ ശ്രദ്ധേമായിരുന്ന സ്‍മാർട്ട് കിച്ചൺ പദ്ധതിയുടെ മാർഗരേഖയും ശുപാർശയും സമർപ്പിക്കാൻ വനിതാ ശിശു വികസന വകുപ്പ് മൂന്നംഗ സമിതിയെ നിയമിച്ചു. ഗാർഹിക ജോലികളിൽ സ്‌ത്രീകൾക്ക് സർക്കാരിൽ നിന്നും ലഭ്യമാക്കേണ്ട സഹായം, ഗാർഹിക ജോലികളുടെ കാഠിന്യവും ഭാരവും കുറക്കാൻ സ്‍മാർട്ട് കിച്ചൺ പദ്ധതി നടപ്പാക്കൽ എന്നിവ സംബന്ധിച്ച് മാർഗരേഖ സമർപ്പിക്കാനാണ് സമിതിയെ രൂപീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്‌തമാക്കി.
ധനകാര്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, വനിത ശിശുക്ഷേമ വകുപ്പ് സെക്രട്ടറി എന്നിവരാണ് സമിതിയിലെ അംഗങ്ങൾ. 2021 ജൂലൈ 10നകം റിപ്പോർട് സമർപ്പിക്കണമെന്നാണ് സമിതിക്ക് നൽകിയിരിക്കുന്ന നിർദേശം.
ഗാർഹിക അധ്വാനത്തിൽ ഏർപ്പെടുന്ന സ്‌ത്രീകൾക്ക് അവർ അർഹിക്കുന്ന പരിഗണന നൽകുക, വീട്ടുജോലിഭാരം ലഘൂകരിക്കുക എന്നിവയാണ് സ്‍മാർട്ട് കിച്ചൺ പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത്. ഇതിനായി ഗാർഹിക ഉപകരണങ്ങൾ ലഭ്യമാക്കുന്നത് ഉൾപ്പടെ പദ്ധതിയുടെ ഭാഗമായിരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Read also: കമ്പനികളുടെ പേരും വിലയും ഇല്ലാത്ത പൾസ് ഓക്‌സീമീറ്ററുകൾ വാങ്ങരുത്; നിർദ്ദേശവുമായി മുഖ്യമന്ത്രി