തിരുവനന്തപുരം : ഗുണനിലവാരമില്ലാത്തതും, കമ്പനികളുടെ പേരും വിലയും ഉൾപ്പെടുത്താത്തതുമായ പൾസ് ഓക്‌സീമീറ്ററുകൾ വാങ്ങാതിരിക്കാൻ ആളുകൾ ശ്രദ്ധിക്കണമെന്ന് നിർദ്ദേശം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്‌ഥാനത്തെ വിപണികളിൽ വ്യാജ പൾസ് ഓക്‌സീമീറ്ററുകൾ വ്യാപകമായ സാഹചര്യത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്‌തമാക്കിയത്.
ശരീരത്തിലെ ഓക്‌സിജന്റെ അളവ് അറിയുന്നതിന് വേണ്ടി ഉപയോഗിക്കുന്ന മെഡിക്കൽ ഉപകരണമാണ് പൾസ് ഓക്‌സീമീറ്റർ. നിലവിൽ കോവിഡ് ബാധിതരായ നിരവധി ആളുകൾ വീടുകളിൽ ചികിൽസയിൽ കഴിയുന്നതിനാൽ, അവർ ഇടയ്‌ക്കിടെ ശരീരത്തിലെ ഓക്‌സിജൻ അളവ് പരിശോധിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.
രോഗികളുടെ ആരോഗ്യത്തിന് വേണ്ടിയാണ് ശരീരത്തിലെ ഓക്‌സിജൻ അളവ് പരിശോധിക്കുന്നത്, അതിനാൽ ഗുണനിലവാരമുള്ള പൾസ് ഓക്‌സീമീറ്ററുകൾ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ എന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി. മെഡിക്കൽ സർവീസ് കോർപ്പറേഷൻ ഗുണനിലവാരം പരിശോധിച്ച് ചുരുക്കപട്ടികയിൽ ഉൾപ്പെടുത്തിയ കമ്പനികളുടെ പൾസ് ഓക്‌സീമീറ്റർ മാത്രമേ വാങ്ങാൻ പാടുള്ളൂ എന്നും, ആ പട്ടിക ഉടനെ പരസ്യപ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
പൾസ് ഓക്‌സീമീറ്ററുകൾക്കും സർക്കാർ കൃത്യമായ വില നിശ്‌ചയിച്ചിട്ടുണ്ടെങ്കിലും, ഉയർന്ന വിലയാണ് വിപണിയിൽ ഇവക്ക് ഈടാക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് പരിഹരിക്കുന്നതിനായി ജില്ലാ തലത്തിൽ പ്രത്യേക സംഘങ്ങൾ പരിശോധന നടത്തുമെന്നും, അത്തരത്തിലുള്ള പ്രവൃത്തികൾ ശ്രദ്ധയിൽപെട്ടാൽ സ്‌ഥാപനങ്ങൾ അടച്ചുപൂട്ടുന്നതടക്കമുള്ള നിയമനടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി.
Read also : സംഘപരിവാര്‍ അധിനിവേശം അവസാനിപ്പിക്കുക; പ്രതിഷേധിച്ച് കോൺഗ്രസ് എംപിമാർ