തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പൾസ് ഓക്‌സി മീറ്ററിന് കടുത്ത ക്ഷാമം. കൂടാതെ ലഭ്യമാകുന്നവക്ക് നിലവാരം വളരെ കുറവാണെന്നും പരാതി ഉയരുന്നുണ്ട്. ഒപ്പം തന്നെ നിലവിൽ മെഡിക്കൽ ഷോപ്പുകളിലും മറ്റും ലഭിക്കുന്ന പൾസ് ഓക്‌സി മീറ്ററിന് അമിത വില ഈടാക്കുന്നതായും പരാതിയുണ്ട്. 700 രൂപ വിലയുണ്ടായിരുന്ന സ്‌ഥാനത്ത് നിലവിൽ 1500 മുതൽ 3000 രൂപ വരെയാണ് ഈടാക്കുന്നതെന്നാണ് പരാതി ഉയരുന്നത്. ഡിസ്ട്രിബ്യൂട്ടര്‍മാര്‍ തങ്ങള്‍ക്ക് വില കൂട്ടിയാണ് തരുന്നതെന്നാണ് മെഡിക്കല്‍ ഷോപ്പുകാർ വ്യക്‌തമാക്കുന്നത്.
വീടുകളിൽ ക്വാറന്റെയ്‌നിൽ കഴിയുന്ന ആളുകൾ 3 മണിക്കൂർ കൂടുമ്പോൾ ഹൃദയമിടിപ്പും, ഓക്‌സിജന്റെ അളവും പരിശോധിക്കേണ്ടതുണ്ട്. ഇവയുടെ അളവ് കുറയുന്ന സാഹചര്യത്തിൽ ആശുപത്രികളിൽ ചികിൽസ തേടേണ്ടത് അത്യാവശ്യമാണ്. സംസ്‌ഥാനത്ത് നിലവിൽ കോവിഡ് ബാധിതർ പ്രതിദിനം ഉയരുന്ന സാഹചര്യത്തിൽ പൾസ് ഓക്‌സി മീറ്ററിന് ഉണ്ടാകുന്ന വില വർധന സാധാരണക്കാർക്ക് താങ്ങാൻ കഴിയുന്നതിലും അപ്പുറമാണ്.
അതേസമയം തന്നെ സംസ്‌ഥാനത്തെ സ്വകാര്യ ലാബുകളിൽ ആർടിപിസിആർ പരിശോധനക്ക് ഈടാക്കുന്ന തുക യഥാർഥത്തിൽ ഉള്ളതിന്റെ രണ്ടിരട്ടിയിൽ അധികമാണെന്നും വലിയ രീതിയിലുള്ള പരാതി ഉയരുന്നുണ്ട്. 448 രൂപക്കാണ് കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ ആര്‍ടിപിസിആര്‍ ടെസ്‌റ്റിന് സ്വകാര്യ ഏജന്‍സിക്ക് കരാര്‍ നല്‍കിയത്. 600 രൂപയിൽ താഴെയുള്ള നിരക്കിൽ ആർടിപിസിആർ ടെസ്‌റ്റ് നടത്താൻ സാധിക്കുമെങ്കിലും 1,700 രൂപയോളമാണ് സ്വകാര്യ ലാബുകൾ നിലവിൽ ഈടാക്കുന്നത്.
Read also : ഉത്തർപ്രദേശിൽ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു