കോഴിക്കോട്: കൊയിലാണ്ടി സ്വദേശിയായ പ്രവാസി യുവാവിനെ വീട്ടില്‍ നിന്നും തോക്ക് ചൂണ്ടി തട്ടിക്കൊണ്ട് പോയി ക്രൂരമായി പീഡിപ്പിച്ച സംഭവത്തിലെ അന്വേഷണവും കൊടി സുനിയിലേക്ക്. കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ കണ്ണൂര്‍ സംഘത്തിന് പിന്നില്‍ ടിപി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട കൊടി സുനി, മുഹമ്മദ് ഷാഫി എന്നിവരാണെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് പുതിയ വഴിത്തിരിവ്.
തട്ടിക്കൊണ്ട് പോയ അഷ്റഫിന്റെ ഫോണിൽ നിന്ന് കൊടി സുനിക്കെതിരായ തെളിവുകൾ ലഭിച്ചെന്നാണ് റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നത്. അഷ്‌റഫിന്റെ പക്കല്‍ നിന്ന് സ്വര്‍ണം തട്ടിയെടുത്തത് തന്റെ സംഘമാണെന്ന് കൊടി സുനി പറയുന്ന ശബ്‌ദസന്ദേശമാണ് പുറത്തുവന്നത്. ഇനി അതിന്റെ പുറകേ നടക്കേണ്ടതില്ല, പിന്നാലെ വന്നാലും വേറെയൊന്നും ചെയ്യാന്‍ കഴിയില്ലെന്നും കൊടി സുനി ഭീഷണി മുഴക്കുന്നു. കൊടുവള്ളി സംഘത്തിന് അയക്കാനായി അഷ്‌റഫിന് നല്‍കിയ ശബ്‌ദസന്ദേശമാണ് പുറത്തായിരിക്കുന്നത്.
സ്വര്‍ണ കടത്തിന് ക്യാരിയറായി പ്രവര്‍ത്തിച്ച കൊയിലാണ്ടി ഊരള്ളൂരിലെ മാതോത്ത് മീത്തല്‍ മമ്മദിന്റെ മകന്‍ അഷ്‌റഫിനെ (35) പതിമൂന്നാം തീയ്യതി പുലര്‍ച്ചെയാണ് ഒരു സംഘം തട്ടിക്കൊണ്ട് പോയത്. ഇയാളെ പതിനാലിന് രാവിലെ കോഴിക്കോട് ജില്ലയിലെ കുന്നമംഗലത്ത് നിന്നാണ് കണ്ടെത്തിയത്. ക്രൂര പീഡനങ്ങള്‍ക്ക് ഇരയാക്കിയ ശേഷം ഇയാളെ ഇവിടെ ഉപേക്ഷിച്ച് അക്രമി സംഘം കടന്നു കളയുകയായിരുന്നു. അഷ്‌റഫിനെ മാവൂരിലെ ഒരു മരമില്ലില്‍ ആണ് തടവില്‍ വെച്ചതെന്നാണ് റിപ്പോർട്.
സംഭവത്തില്‍ മൂന്ന് പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. അഷ്‌റഫിനെ ഭീഷണിപ്പെടുത്തിയ സ്വർണക്കടത്ത് സംഘത്തിലെ കൊടുവള്ളി സ്വദേശികളായ സാലിഹ്, സൈഫുദീന്‍, നൗഷാദ് എന്നിവരാണ് അറസ്‌റ്റിലായത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനുശേഷമാണ് കൊയിലാണ്ടി സിഐ സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം മൂവരുടെയും അറസ്‌റ്റ് രേഖപ്പെടുത്തിയത്.
Also Read: പണത്തിന്റെ ഉറവിടം തേടി കസ്‌റ്റംസ്; അർജുൻ ആയങ്കിയുടെ ഭാര്യയെ ഇന്നും ചോദ്യം ചെയ്യും