പാലക്കാട്: ജില്ലയിൽ തെങ്ങിൻ തോപ്പിൽ കുഴിച്ചിട്ട സ്‌ഫോടക വസ്‌തുക്കൾ പിടികൂടി. തിരഞ്ഞെടുപ്പ് സുരക്ഷാ മുന്നൊരുക്കത്തിന്റെ ഭാഗമായി സംസ്‌ഥാന അതിർത്തി കേന്ദ്രീകരിച്ചു പോലീസ് നടത്തിയ പരിശോധനയിലാണ് സ്‌ഫോടക വസ്‌തുക്കൾ കണ്ടെടുത്തത്.
ക്വാറിയിൽ പാറപൊട്ടിക്കാൻ ഉപയോഗിക്കുന്ന തരത്തിലുള്ള 44 ഡിറ്റനേറ്ററുകളും 276 ജലാറ്റിൻ സ്‌റ്റിക്കുകളുമാണു പിടികൂടിയത്. സംസ്‌ഥാന അതിർത്തിയോടു ചേർന്നുള്ള ചന്ദ്രാപുരത്ത് മണി കൗണ്ടർ എന്നയാളുടെ ഉടമസ്‌ഥതയിലുള്ള തെങ്ങിൻതോപ്പിലാണ് സ്‌ഫോടക വസ്‌തു കുഴിച്ചിട്ടിരുന്നത്.
കഴിഞ്ഞ ദിവസം കൊഴിഞ്ഞാമ്പാറയിൽ കാറിൽ കടത്താൻ ശ്രമിച്ച സ്‌ഫോടക വസ്‌തുക്കൾ പിടികൂടിയിരുന്നു. ഈ കേസിലെ പ്രതികളുടെ മൊഴിയിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്‌ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സ്‌ഫോടക വസ്‌തുക്കൾ പിടികൂടിയത്. ജില്ലാ പോലീസ് മേധാവി ആർ വിശ്വനാഥിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. ഗെയിൽ പ്രകൃതി വാതക പൈപ്പ് ലൈൻ കടന്നു പോവുന്ന വഴിയിലാണു സ്‌ഫോടക വസ്‌തുക്കൾ കുഴിച്ചിട്ടിരുന്നത്.
ഡിവൈഎസ്‌പിമാരായ വികെ രാജു, സി ബിജുകുമാർ, വാളയാർ സിഐ ടിആർ ജിജു, എസ്ഐ വിപി സിബീഷ് എന്നിവർ പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു. ബോംബ് സ്‌ക്വാഡ് സ്‌ഥലത്തെത്തി സ്‌ഫോടക വസ്‌തുക്കൾ മാറ്റി. സംഭവത്തിൽ തുടരന്വേഷണത്തിനു നിർദേശം നൽകിയാതായി ജില്ലാ പോലീസ് മേധാവി പറഞ്ഞു.
Malabar News: സാധ്യതാ പട്ടിക പരിശോധിക്കൽ; സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റുകൾ ഇന്ന്