തിരുവനന്തപുരം: സംസ്‌ഥാന സെക്രട്ടറിയേറ്റും സംസ്‌ഥാന സമിതിയും അംഗീകരിച്ച സാധ്യതാ പട്ടിക പരിശോധിക്കാൻ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റുകൾ ഇന്ന് ചേരും. രണ്ടു ടേമിൽ കൂടുതൽ തുടർച്ചയായി വിജയിച്ചവരെ പൂർണമായും ഒഴിവാക്കിയതിന് എതിരെ യോഗങ്ങളിൽ പ്രതികരണം ഉണ്ടാകുമെന്നാണ് സൂചനകൾ. അതേസമയം, പത്താം തീയതി ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന അന്തിമ സ്‌ഥാനാർഥി പട്ടികയിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടായേക്കുമെന്നാണ് വിവരം.
യുവാക്കൾക്കും പുതുമുഖങ്ങൾക്കും കൂടുതൽ പരിഗണന നൽകുന്നതാകും സിപിഎമ്മിന്റെ സ്‌ഥാനാർഥി പട്ടിക. അതേസമയം, അമ്പലപ്പുഴ, ആലപ്പുഴ, പൊന്നാനി, അരൂർ, അരുവിക്കര, ഷൊർണൂർ, ഗുരുവായൂർ തുടങ്ങി പല മണ്ഡലങ്ങളിലും സിപിഎം ആശങ്കയിലാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. എ വിജയരാഘവന്റെ ഭാര്യ ആർ ബിന്ദുവിനെയും എകെ ബാലന്റെ ഭാര്യ ഡോ. പികെ ജമീലയേയും മൽസരിപ്പിക്കാൻ തീരുമാനിച്ചതിൽ പ്രതിഷേധം ഉയരാനാണ് സാധ്യത.
കേരളാ കോൺഗ്രസ് എം ഉൾപ്പടെയുള്ള ഘടകകക്ഷികൾക്ക് സീറ്റുകൾ കൈമാറിയത് സംബന്ധിച്ചും വ്യത്യസ്‌ത അഭിപ്രായങ്ങൾ ഉയർന്നുവരുന്നുണ്ട്. രണ്ടു ടേം എന്ന നിബന്ധന മാത്രമാകരുത് സ്‌ഥാനാർഥിത്വത്തിന് അടിസ്‌ഥാനമെന്ന് ഇതിനോടകം തന്നെ വിമർശനം ഉയർന്നിരുന്നു. പ്രാദേശിക ഘടകങ്ങളിൽ വലിയ എതിർപ്പ് ഉണ്ടായാൽ ഇപ്പോഴത്തെ തീരുമാനം പുനപരിശോധിക്കാനാണ് സാധ്യത.
Read also: ബിജെപി പ്രാഥമിക സ്‌ഥാനാർഥി പട്ടികക്ക് ഇന്ന് അന്തിമ രൂപം നൽകും