പുൽപള്ളി: സീതാമൗണ്ടിൽ ജനവാസ മേഖലയിൽ ഇറങ്ങിയ അക്രമകാരിയായ കടുവക്കായി വ്യാപക തിരച്ചിൽ തുടരുന്നു. കഴിഞ്ഞ ദിവസം പുലർച്ചെയോടെ മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് വനപാലകർ പ്രദേശത്ത് തിരച്ചിൽ നടത്തുന്നത്. 60 വനപാലകർ തിരച്ചിലിൽ പങ്കെടുത്തു.
തോട്ടങ്ങളിൽ പതുങ്ങിയിരുന്ന് കടുവ ആക്രമിക്കാൻ സാധ്യതയുള്ളതിനാൽ മുൻകരുതലെടുത്തായിരുന്നു തിരച്ചിൽ. കഴിഞ്ഞ ആറ് ദിവസമായി സീതാമൗണ്ട് മേഖല കടുവ ഭീതിയിലാണ്. ജനവാസ മേഖലയിലിറങ്ങിയ കടുവയെ തുരത്താൻ കഴിയാത്തതിൽ ജനങ്ങൾ രോഷം പ്രകടിപ്പിച്ചിരുന്നു. ചെതലയം റെയ്ഞ്ച് ഓഫീസർ ശശികുമാറിനെ കടുവ ആക്രമിച്ചതോടെയാണ് വനംവകുപ്പ് നടപടികൾ ഊർജിതമാക്കിയത്.
കടുവയെ കാട്ടിലേക്ക് തുരത്താനുള്ള ശ്രമത്തിനിടെ ആക്രമിക്കപ്പെട്ട ശശികുമാർ ചികിൽസയിൽ തുടരുകയാണ്. ഞായറാഴ്‌ച ഉച്ചയോടെ പാറക്കവല ഭാഗത്തുള്ള തോട്ടത്തിൽ കടുവയെ കണ്ടെന്ന വിവരത്തെ തുടർന്ന് അവിടെയെത്തിയ ശശികുമാറും മറ്റ് രണ്ട് വനപാലകരും ചേർന്ന് തിരച്ചിൽ നടത്തുമ്പോൾ പൊടുന്നനെ പാഞ്ഞടുത്ത കടുവ ശശികുമാറിനെ ആക്രമിക്കുകയായിരുന്നു.
കടുവയെ പിടികൂടുന്നതിനായി മമ്പള്ളിക്കുന്നിൽ വനംവകുപ്പ് ഒരു കൂട് സ്‌ഥാപിച്ചിട്ടുണ്ട്. നേരത്തെ പാറക്കവലയിലും ഗൃഹന്നൂരും കൂടുകൾ സ്‌ഥാപിച്ച് കെണിയൊരുക്കിയിരുന്നു. ഒരു കടുവയെ പിടികൂടാൻ മൂന്ന് കൂടുകൾ സ്‌ഥാപിക്കുന്നത് അപൂർവമായാണ്. കൂടുകൾ വെച്ച് കടുവയെ പിടികൂടാൻ ശ്രമിക്കുന്നുണ്ടെങ്കിലും മയക്കുവെടി വെക്കാൻ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അതേസമയം, റെയ്ഞ്ച് ഓഫീസറെ കടുവ ആക്രമിച്ച സംഭവത്തിൽ വനപാലകർക്കിടയിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്. മേലുദ്യോഗസ്‌ഥരുടെ അനാസ്‌ഥ കാരണമാണ് ഉദ്യോഗസ്‌ഥൻ ബലിയാടാകേണ്ട സ്‌ഥിതി വന്നതെന്നാണ് ഒരു വിഭാഗം വനപാലകർ പറയുന്നത്. പ്രദേശത്തിറങ്ങിയ കടുവ അക്രമാസക്‌തനാണെന്ന് അറിഞ്ഞിട്ടും മേലുദ്യോഗസ്‌ഥർ കടുവയെ പിടികൂടാനുള്ള ഉത്തരവ് നൽകിയില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് വനപാലകരുടെ പ്രതിഷേധം.
Also Read: കർഷകരുടെ ട്രാക്‌ടർ റാലി തടയണമെന്ന് കേന്ദ്രം; ഹരജികളിൽ ഇടക്കാല ഉത്തരവ് ഇന്ന്