വയനാട്: നൂൽപ്പുഴയിൽ പട്ടാപ്പകൽ വീണ്ടും കടുവയിറങ്ങി. അഞ്ചു ദിവസത്തെ ഇടവേളക്ക് ശേഷമാണ് നൂൽപ്പുഴയുടെ സമീപ പ്രദേശത്ത് കടുവ ഇറങ്ങി പശുവിനെ ആക്രമിച്ചത്. നൂൽപ്പുഴ നാലാം വാർഡിൽ ഉൾപ്പെട്ട കൊട്ടനോടാണ് പുതുതായി കടുവയുടെ സാന്നിധ്യം സ്‌ഥിരീകരിച്ചത്. ഇന്നലെ വൈകിട്ട് മൂന്നോടെയാണ് പ്രദേശത്ത് കടുവയുടെ ആക്രമണം ഉണ്ടായത്. കൊട്ടനാട് മധുവിന്റെ ആറ് വയസുള്ള പശുവിനെയാണ് കടുവ ആക്രമിച്ചത്.
കടുവയുടെ ആക്രമണത്തിൽ പശുവിന്റെ നട്ടെല്ല് തകർന്നതായി പഞ്ചായത്ത് അംഗം സണ്ണി പറഞ്ഞു. ആക്രമിക്കപ്പെട്ട പശുവിന്റെ സമീപം ഉണ്ടായിരുന്ന മറ്റൊരു പശു കരഞ്ഞതോടെയാണ് വീട്ടുകാർ കാര്യം അറിയുന്നത്. വീട്ടുകാർ ബഹളം വെച്ചതോടെ കടുവ കാടിനുള്ളിലേക്ക് ഓടിരക്ഷപ്പെടുകയായിരുന്നു. വിവരം അറിഞ്ഞ് സ്‌ഥലത്ത് എത്തിയ വനംവകുപ്പ് ഇന്നലെ രാത്രി തന്നെ പ്രദേശത്ത് ക്യാമറകൾ സ്‌ഥാപിച്ചിട്ടുണ്ട്.
കഴിഞ്ഞ മൂന്നാം തീയതി 17ആം വാർഡിൽ ഉൾപ്പെട്ട എറളോട്ടുകുന്നിലും സമീപത്തും എത്തിയ കടുവ തന്നെയാണോ കൊട്ടനോടും ഇറങ്ങിയതെന്ന സംശയത്തിലാണ് നാട്ടുകാർ. ക്യാമറയിൽ പതിയുന്ന ദൃശ്യങ്ങൾ പരിശോധിച്ചതിന് ശേഷം മാത്രമേ ഇക്കാര്യത്തിൽ വ്യക്‌തത വരുള്ളൂവന്നാണ് വനംവകുപ്പ് ഉദ്യോഗസ്‌ഥർ അറിയിച്ചിരിക്കുന്നത്. കടുവ എത്തിയ സ്‌ഥലത്ത് നിന്ന് കുറച്ചു മാറി കൊട്ടനാട് കുറുമ കോളനി സ്‌ഥിതി ചെയ്യുന്നതിനാൽ ഇവിടെയും വനംവകുപ്പിന്റെ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തണമെന്ന് പഞ്ചായത്ത് അധികൃതർ ആവശ്യപ്പെട്ടു.
അതേസമയം, നായ്‌ക്കട്ടി ഇല്ലിച്ചോടും പരിസരങ്ങളിലും സ്‌ഥിരമായി എത്തിയിരുന്ന കടുവ ഈ ഭാഗത്ത് കൂട് സ്‌ഥാപിച്ചതോടെ ഇവിടെ നിന്നും അപ്രത്യേക്ഷമായതായി നാട്ടുകാരിൽ ചിലർ പറയുന്നു. നാട്ടിലെത്തി വളർത്തുമൃഗങ്ങളെ ആക്രമിച്ച് ശീലമാകുന്ന കടുവകൾ ഉൾക്കാട്ടിലേക്ക് പോകാൻ സാധ്യത ഇല്ലെന്നും ജനവാസ മേഖലകൾക്ക് സമീപം നിലയുറപ്പിക്കുമെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. കാപ്പിത്തോട്ടങ്ങളിലും കുറ്റിക്കാടുകളിലും നിലയുറപ്പിച്ച ഇവ രാത്രിയിൽ ജനവാസ മേഖലയിൽ ഇറങ്ങുകയാണ് പതിവ്.
Most Read: രണ്ടര വയസുകാരിയെ മർദ്ദിച്ച സംഭവം; കുട്ടിയെ ഇന്ന് ഡിസ്‌ചാർജ് ചെയ്യും