വയനാട്: ജില്ലയിലെ മന്ദംകൊല്ലിയില്‍ കുഴിയില്‍ വീണ കടുവക്കുഞ്ഞിനെ അന്വേഷിച്ച് അമ്മക്കടുവ എത്തുന്നതായി നാട്ടുകാർ. കടുവക്കുഞ്ഞ് വീണ കുഴിക്ക് അരികിൽ രാത്രി കടുവ എത്തുന്നുണ്ടെന്നാണ് പരിസരവാസികൾ പറയുന്നത്. പ്രദേശത്ത് നിന്നും രാത്രി കടുവയുടെ മുരൾച്ചയും കരച്ചിലും കേൾക്കാറുണ്ടെന്നും നാട്ടുകാർ പറയുന്നു. അതേസമയം, കടുവാകുഞ്ഞിനെ തുറന്നുവിട്ട സ്‌ഥലം വനംവകുപ്പ് വ്യക്‌തമാക്കണമെന്ന ആവശ്യം നാട്ടുകാർ ഉയർത്തുന്നുണ്ട്.
കടുവക്കുഞ്ഞിനെ കണ്ടെത്തിയ ദിവസം കഴിഞ്ഞ് തുടര്‍ന്നുള്ള ദിവസങ്ങളിൽ അമ്മക്കടുവ പ്രദേശത്ത് എത്തിയിട്ടുണ്ടെന്നാണ് മന്ദംകൊല്ലിക്കാർ പറയുന്നത്. കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് സുല്‍ത്താന്‍ ബത്തേരി നഗരസഭാപരിധിയിലെ മന്ദംകൊല്ലിയില്‍ കടുവക്കുഞ്ഞിനെ കുഴിയിലകപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കുഴിയില്‍ നിന്ന് കരക്കെടുത്ത കുഞ്ഞിനെ അമ്മക്കടുവയുടെ സമീപം എത്തിച്ചെന്നാണ് വനം വകുപ്പ് അധികൃതർ പറഞ്ഞിരുന്നത്. ഇതിനെതിരെയാണ് നാട്ടുകാർ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.
എന്നാൽ, കടുവയെ കാട്ടിൽ തുറന്നുവിട്ടെന്നാണ് ആരോപണം. അതേസമയം, പ്രദേശത്ത് ഒന്നിൽ കൂടുതൽ കടുവകളുടെ സാന്നിധ്യം ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. രാത്രിയിലും പകലും വനംവകുപ്പ് ഉദ്യോഗസ്‌ഥർ സ്‌ഥലത്ത് കാവലിരിക്കുന്നുണ്ട്. കടുവയുടെ സാന്നിധ്യം അറിയാനായി മന്ദംകൊല്ലിയിലും പരിസര പ്രദേശങ്ങളിലും 18 ക്യാമറകൾ സ്‌ഥാപിച്ചിട്ടുണ്ട്. കടുവക്കുഞ്ഞിനെ കണ്ടെത്തിയതിന് ശേഷം ഭീതിയോടെയാണ് നാട്ടുകാര്‍ കഴിയുന്നത്. രാത്രി വീടിന്റെ മുറ്റത്തേക്കിറങ്ങുന്നത് പോലും അതീവ ജാഗ്രതയോടെയാണെന്ന് ജനങ്ങള്‍ പറയുന്നു.
Most Read: സംസ്‌ഥാനത്ത് 10 ജില്ലകളും ഭരിക്കുന്നത് വനിതാ കളക്‌ടർമാർ; ചരിത്ര നേട്ടം