കൊളംബോ: ക്ഷാമം രൂക്ഷമായി ജനം തെരുവിൽ ഇറങ്ങിയതോടെ ഇന്ത്യയോട് സഹായം തേടി ശ്രീലങ്ക. ഇന്ത്യ നൽകാമെന്ന് സമ്മതിച്ച 7585 കോടിയുടെ വായ്‌പ ലഭിക്കുന്നതുമായി ബന്ധപ്പെട്ട് ശ്രീലങ്കൻ ധനമന്ത്രി ബേസിൽ രാജപക്‌സെ കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമനുമായി ഈയാഴ്‌ച ചർച്ച നടത്തും. ഫണ്ട് വിനിയോഗത്തെക്കുറിച്ചുള്ള മാർഗരേഖയും ഇരുവരും പങ്കുവെക്കും.
ഇന്ധനം വാങ്ങുന്നതിനായി 3793 കോടി രൂപയും നാണയ കൈമാറ്റത്തിനായി 3035 കോടി രൂപയും ഇന്ത്യ ഇതിനകം ശ്രീലങ്കയ്‌ക്ക് നൽകിയിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വിദേശകാര്യമന്ത്രി എസ് ജയ്‌ശങ്കറെയും ബുധനാഴ്‌ച സന്ദർശിച്ച ബേസിൽ രാജപക്‌സെ, ശ്രീലങ്കയ്‌ക്ക് നൽകിവരുന്ന സാമ്പത്തിക സഹായങ്ങൾക്ക് നന്ദി അറിയിച്ചിരുന്നു.
അതേസമയം ക്ഷാമം രൂക്ഷമായതോടെ ശ്രീലങ്കൻ പ്രധാനമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് പതിനായിരങ്ങൾ തെരുവിലിറങ്ങി. പ്രതിപക്ഷ പാർട്ടിയായ യുണൈറ്റഡ് പീപ്പിൾസ് ഫോഴ്സിന്റെ നേതൃത്വത്തിലാണ് പ്രക്ഷോഭം.
വിദേശനാണ്യം ഇല്ലാതായതോടെ അവശ്യവസ്‌തുക്കൾ ഇറക്കുമതി ചെയ്യാനാകാത്തതാണ് ക്ഷാമത്തിന് കാരണമായത്. സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താൻ ശ്രീലങ്കൻ രൂപയുടെ മൂല്യം കുറച്ചതോടെ അവശ്യ സാധനങ്ങളുടെയും ഇന്ധനങ്ങളുടെയും വില കുതിക്കുകയാണ്.
പെട്രോളിന് ലിറ്ററിന് 283 രൂപയും ഡീസലിന് 176 രൂപയുമാണ്. പാൽ ലിറ്ററിന് 263ഉം അരി കിലോയ്‌ക്ക് 448 രൂപയുമാണ് വില. വൈദ്യുതി നിലയങ്ങൾ പൂട്ടിയതോടെ ഏഴരമണിക്കൂർ പവർകട്ടും രാജ്യവ്യാപകമായി ഏർപ്പെടുത്തിയിട്ടുണ്ട്.
Most Read: അഞ്ചു വയസുകാരിക്ക് പീഡനം; പ്രതിയെ തല്ലിക്കൊന്ന് ഒരുകൂട്ടം സ്‌ത്രീകൾ