ന്യൂഡെൽഹി: ഹരിയാനയിലെ കർണാലിൽ നടന്ന പ്രക്ഷോഭത്തിൽ കർഷകൻ മരിച്ചത് പോലീസ് മർദ്ദനത്തെ തുടർന്നെന്ന് ദൃക്‌സാക്ഷി. ഗുരുതരമായി പരിക്കേറ്റ സുശീൽ കാജലിനെ ആശുപത്രിയിൽ കൊണ്ട് പോകുന്നത് പോലീസ് തടഞ്ഞതായി ദൃക്‌സാക്ഷിയായ കർഷകൻ പറഞ്ഞു. കര്‍ഷക പ്രതിഷേധത്തിനെതിരെ പോലീസ് നടത്തിയ ലാത്തി ചാര്‍ജില്‍ പരിക്കേറ്റ സുശീല്‍ കാജൽ എന്ന കര്‍ണാല്‍ സ്വദേശിയായ കര്‍ഷകനാണ് മരിച്ചത്.
സുശീൽ കാജൽ കൊല്ലപ്പെട്ടത് പോലീസിന്റെ ക്രൂരമർദ്ദനം കാരണമാണെന്ന് കുടുംബവും നേരത്തെ പറഞ്ഞിരുന്നു. എന്നാൽ ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പോലീസ് പറയുന്നത്. കർണാലിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ വിളിച്ചു ചേർത്ത യോഗത്തിന് എതിരെയാണ് കർഷകർ പ്രതിഷേധിച്ചത്. യോഗത്തിൽ പങ്കെടുക്കാൻ എത്തിയ സംസ്‌ഥാന ബിജെപി അധ്യക്ഷൻ ഒപി ധങ്കറിന്റെ അകമ്പടി വാഹനം കർഷകർ തടയാൻ ശ്രമിച്ചതോടെയാണ് സ്‌ഥലത്ത് സംഘർഷാവസ്‌ഥ ഉണ്ടായത്.
തുടർന്ന് കർഷകർക്ക് നേരെയുണ്ടായ ലാത്തിച്ചാർജിൽ സുശീൽ കാജൽ ഉൾപ്പടെ 10ഓളം കർഷകർക്ക് പരിക്കേറ്റിരുന്നു. സുശീൽ കാജലിന്റെ തലക്കാണ് പരിക്കേറ്റിരുന്നത്. എന്നാൽ മരണ കാരണം ഹൃദയ സ്‌തംഭനമാണെന്നാണ് ഡോക്‌ടർമാരുടെ റിപ്പോർട്.
Most Read: വ്യാജ ലൈസൻസുള്ള തോക്കുകളുമായി അഞ്ച് കശ്‌മീരികൾ തിരുവനന്തപുരത്ത് അറസ്‌റ്റിൽ