തിരുവനന്തപുരം: വ്യാജ ലൈസന്‍സിൽ തോക്ക് കൈവശം വെച്ച അഞ്ച് ജമ്മു കശ്‌മീര്‍ സ്വദേശികൾ അറസ്‌റ്റിൽ. 5 ഇരട്ടക്കുഴൽ തോക്കുകളും 25 റൗണ്ട് വെടിയുണ്ടകളും ഇവരിൽ നിന്ന് പിടിച്ചെടുത്തു. ഇന്ന് ഇവരെ കോടതിയില്‍ ഹാജരാക്കും.
കശ്‌മീരിലെ രജൗരി ജില്ലയില്‍ നിന്നുള്ള ഷൗക്കത്തലി, ഷുക്കൂര്‍ അഹമ്മദ്, ഗുല്‍സല്‍മാന്‍, മുഷ്‌താഖ് ഹുസൈന്‍, മുഹമ്മദ് ജാവേദ് എന്നിവരാണ് അറസ്‌റ്റിലായത്. എടിഎമ്മുകളിൽ പണം നിറയ്‌ക്കുന്ന ഏജൻസികളിലെ ജീവനക്കാരാണിവർ. എല്ലാവര്‍ക്കും 20നും 25നും ഇടയിലാണ് പ്രായം.
ആറു മാസം മുൻപാണ് ഇവർ മഹാരാഷ്‌ട്രയിലെ റിക്രൂട്ടിങ് ഏജൻസി വഴി തലസ്‌ഥാനത്തെത്തിയത്. ഈ മാസം 13നാണ് കരമന പോലീസ് എടിഎമ്മിലേക്ക് പണം കൊണ്ടുപോകുന്ന സിസ്‌കോ ലോജിസ്‌റ്റിക്‌സ് എന്ന സ്‌ഥാപനത്തിലെ അഞ്ച് ജീവനക്കാരെക്കുറിച്ച് അന്വേഷണം തുടങ്ങിയത്.
തുടർന്ന് അഞ്ച് തോക്കുകളും 25 വെടിയുണ്ടകളുമായി ആറു മാസത്തിലേറെയായി ഇവര്‍ തിരുവനന്തപുരത്ത് താമസിച്ചത് വ്യാജ ലൈസന്‍സുമായാണെന്ന് സ്‌ഥിരീകരണം കിട്ടി. ഇതോടെ നിറമണ്‍ കരയിലെ താമസ സ്‌ഥലത്ത് വെച്ച് അഞ്ചുപേരെയും കരമന പോലീസ് കസ്‌റ്റഡിയില്‍ എടുക്കുകയായിരുന്നു.
കരമന പോലീസ് ഇവരെ കസ്‌റ്റഡിയിലെടുത്തതിന് പിന്നാലെ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളും ഇവരെ ചോദ്യം ചെയ്‌തു. തുടർന്ന് ഇവരെ വൈദ്യ പരിശോധനയ്‌ക്ക് വിധേയരാക്കി. നിരവധി പ്രധാന സ്‌ഥാപനങ്ങള്‍ സ്‌ഥിതി ചെയ്യുന്ന തിരുവനന്തപുരത്ത് കശ്‌മീരില്‍ നിന്നുള്ള അഞ്ചു പേര്‍ വ്യാജ തോക്കുകളുമായി എത്തിയത് ഗൗരവത്തോടെയാണ് പോലീസ് കാണുന്നത്.
National News: താലിബാനോട് മൃദുസമീപനം ഇല്ല; നിലപാടിലുറച്ച് ഇന്ത്യ