ന്യൂഡെൽഹി : കർഷക സമരം രാജ്യ വ്യാപകമാക്കാനുള്ള നിലപാട് ഇന്ന് ചേരുന്ന സംയുക്‌ത കിസാൻ മോർച്ചയുടെ ജനറൽ ബോഡി യോഗത്തിൽ ചർച്ച ചെയ്യും. തുടർന്ന് ഇക്കാര്യത്തിൽ ഇന്ന് അന്തിമ തീരുമാനം കൈക്കൊള്ളും. കൂടാതെ സമരം ചെയ്യുന്ന കർഷക സംഘടനകളുമായി ചർച്ചക്ക് തയ്യാറാണെന്ന കേന്ദ്ര നിലപാട് സംയുക്‌ത കിസാൻ മോർച്ച തള്ളുകയും ചെയ്‌തു.
നിലവിൽ കാർഷിക നിയമങ്ങൾക്കെതിരെ രാജ്യത്ത് നടക്കുന്ന സമരം ഡെൽഹി–ഹരിയാന, ഡെൽഹി–യുപി അതിർത്തികളിലായി ഒതുങ്ങുകയാണ്. ഇത് കൂടാതെ ഡെൽഹി അതിർത്തികളിൽ നടക്കുന്ന സമരം രാജ്യ വ്യാപകമായി സംഘടിപ്പിക്കാനാണ് കർഷക സംഘടനകൾ ശ്രമിക്കുന്നത്. ഒപ്പം പഞ്ചാബ് മാതൃകയിൽ അദാനി, അംബാനി ഉൾപ്പടെയുള്ള കമ്പനികളുടെ ഉൽപന്നങ്ങൾ ബഹിഷ്‌കരിക്കാനും സംയുക്‌ത കിസാൻ മോർച്ച ആഹ്വാനം ചെയ്യും.
കാർഷിക നിയമങ്ങൾക്ക് അടിസ്‌ഥാനമാകുന്ന നയം തന്നെ തിരുത്തണമെന്ന നിലപാടാണ് കർഷക നേതാക്കൾ മുന്നോട്ട് വെക്കുന്നത്. ഈയടുത്ത് വാക്‌സിൻ നയം തിരുത്തിയത് അവർ ഉദാഹരണമായി ചൂണ്ടിക്കാട്ടി. അതേസമയം കഴിഞ്ഞ ദിവസം ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുമായി സംയുക്‌ത കിസാൻ മോർച്ച നേതാവ് രാകേഷ് ടിക്കായത്ത് കൂടിക്കാഴ്‌ച നടത്തിയിരുന്നു. തുടർന്ന് പ്രതിപക്ഷം ഒറ്റക്കെട്ടായി സമരത്തിന് പിന്തുണ പ്രഖ്യാപിക്കണമെന്നാണ് മമതയും വ്യക്‌തമാക്കിയത്.
Read also : മാർട്ടിൻ ജോസഫ്; ദുരൂഹതകളുടെ നിറകുടമായ 33കാരന്റെ ആഡംബരം ഞെട്ടിക്കുന്നത്